കാക്കയങ്ങാട് പാലപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ വ്യാപക കൃഷിനാശം
text_fieldsപാലപ്പുഴ കൂടലാട് കാട്ടാന കൃഷി നശിപ്പിച്ചപ്പോൾ
ഇരിട്ടി: കാക്കയങ്ങാട് പാലപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ വ്യാപക കൃഷിനാശം. രാത്രി പുറത്തിറങ്ങാൻപോലും കഴിയാതെ പ്രദേശവാസികൾ ഭീതിയിൽ. പാലപ്പുഴ കൂടലാട് പ്രദേശങ്ങളിൽ കാട്ടാന ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് പതിവായതോടെയാണ് പ്രദേശവാസികൾ ഒന്നടങ്കം ഭീതിയിലായത്. കഴിഞ്ഞ ഒറ്റരാത്രികൊണ്ട് കർഷകരുടെ തെങ്ങ്, വാഴ, കവുങ്ങ്, പച്ചക്കറി എന്നിവയാണ് വ്യാപകമായി നശിപ്പിച്ചത്. ആലപ്പുഴ സ്വദേശികളായ സി.പി. പ്രഭാകരൻ, സി.പി. വാസുദേവൻ, കെ.സി. അനിത, കെ.സി. വിജയൻ എന്നിവരുടെ കാർഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്.
തുടർച്ചയായി കാട്ടാനകൾ ജനവാസ മേഖലകളിൽ എത്തുന്നത് മലയോര ഹൈവേ വഴിയുള്ള രാത്രി യാത്രയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രദേശവാസികൾ സഹകരിച്ച് നിർമിച്ച തൂക്കുവൈദ്യുതിവേലി മലയോര ഹൈവേ നവീകരണ പ്രവൃത്തി നടക്കവേ നശിക്കാൻ ഇടയായതാണ് കാട്ടാന ആക്രമണം രൂക്ഷമാകാൻ കാരണം. കാട്ടാന ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിയാൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചാൽതന്നെ മണിക്കൂറുകൾ കഴിഞ്ഞാണ് എത്തുന്നതെന്നും അപ്പോഴേക്കും കൃഷി മുഴുവൻ നശിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കർഷകർ പറയുന്നു. നിലവിൽ വനംവകുപ്പ് വാച്ചർമാരുടെ എണ്ണം കുറവായതിനാൽതന്നെ കൃത്യസമയത്ത് സ്ഥലത്തെത്തുക എന്നത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് പ്രദേശവാസികളുടെ നേതൃത്വത്തിൽതന്നെ പണം സ്വരൂപിച്ച് വൈദ്യുതി തൂക്കുവേലി പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. അതുവരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനകൾ മലയോര ഹൈവേ കടക്കുന്നത് ഒഴിവാക്കാൻ പട്രോളിങ് നടത്തണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ഇതിനിടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾക്ക് രൂപംനൽകുന്നതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

