മൂന്നു കോടി ചെലവിൽ നിർമിച്ച റോഡിന് ഒരുമാസം ആയുസ്സ്
text_fieldsഒരുമാസം മുമ്പ് മൂന്ന് കോടി ചെലവിൽ ടാർ ചെയ്തു നവീകരിച്ച റോഡ് തകർന്ന നിലയിൽ
ഇരിട്ടി: ഒരു മാസം മുമ്പ് മൂന്നു കോടി രൂപ ചെലവിൽ നിർമിച്ച റോഡ് തകർന്നു. പായം പഞ്ചായത്തിലെ ജബ്ബാർ കടവ്- കരിയാൽ റോഡാണ് ലോറി കയറി തകർന്നത്. നിർമാണത്തിലെ അപാകതയാണ് റോഡിന്റെ തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ജബ്ബാർ കടവ് അപ്രോച്ച് റോഡിന്റെ ഭാഗമായ കരിയാൽ - ജബ്ബാർ കടവ് റോഡ് ഒരു മാസം മുമ്പാണ് വീതികൂട്ടി ടാർചെയ്‌തു നവീകരിച്ചത്. റോഡിന്റെ ഇരുവശത്തും ഓവുചാൽ നിർമിക്കാതെയും കോൺക്രീറ്റ് ചെയ്ത് റോഡരികുകൾ ലെവൽ ചെയ്യാതെയും കരാറുകാരൻ മുങ്ങിയത് വിവാദമായിരുന്നു. ഇതുമൂലം രണ്ടും മൂന്നും അടി താഴ്ചയിലാണ് റോഡരികുകൾ ഇപ്പോൾ കിടക്കുന്നത്.
രണ്ടു വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിൽനിന്ന് തെന്നിമാറി റോഡരികിലെ കുഴികളിലേക്ക് വീഴുന്നത് നിത്യസംഭവമാണ്. ഇരുചക്രവാഹന യാത്രക്കാർക്കാണ് റോഡ് ഏറെ അപകടകരമായത്. ഈ വിവാദം നിലനിൽക്കുന്നതിനിടെയാണ് ലോറിയടക്കമുള്ള ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് തകരുന്നതും.
റോഡ് പൊളിഞ്ഞ് വാഹനത്തിന്റെ ടയറുകൾ ടാറിങ്ങിൽ താഴ്ന്ന് പോകുന്ന അവസ്ഥയിലാണ്. ഇതേക്കുറിച്ച് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ട നടപടി സ്വീകരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. റോഡിന്റെ നിർമാണത്തിൽ തന്നെ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നാട്ടുകാ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

