ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാത; തന്തോട് ചാവറ ചെറിയ പാലം അപകടഭീഷണിയിൽ
text_fieldsതന്തോട് ചാവറയിൽ അപകട ഭീഷണിയായി നിൽക്കുന്ന ചെറിയപാലം ഭാഗം
ഇരിട്ടി: ഇരിട്ടി- തളിപ്പറമ്പ് സംസ്ഥാന പാതയിൽ തന്തോട് ചാവറയിലെ ചെറിയ പാലം അപകട ഭീഷണിയിൽ. ഇരുഭാഗവും പുഴയോട് ചേർന്നതായതിനാൽ കൈവരിയോ മറ്റ് സംരക്ഷണ കവചമോ ഇല്ലാത ചെറിയ പാലം അപകട ഭീഷണി മേഖലയാണ്. ഇരിട്ടിയിൽ നിന്നും തളിപ്പറമ്പ്, ഇരിക്കൂർ ഭാഗത്തേക്കും ഉളിക്കൽ, മാട്ടറ ഭാഗങ്ങളിലേക്കുമുള്ള എല്ലാ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്.
അപകടത്തിൽ പെടാതിരിക്കാൻ ഇരു ഭാഗങ്ങളിലും സ്ഥാപിച്ച സംരക്ഷണ കവചങ്ങളിൽ ഒരു ഭാഗം വാഹനമിടിച്ച് തകർന്നിട്ട് മാസങ്ങളായി. മറുവശത്തെ കവചത്തിൽ കാടുകയറിയതിനാൽ ഇത് തിരിച്ചറിയാനും സാധിക്കുന്നില്ല. വീതിക്കുറവു കാരണം ഒരേ സമയം രണ്ടു വലിയ വാഹനങ്ങൾ കഷ്ടിച്ച് കടന്നുപോകുകയാണ്. ആശുപത്രി, ഗ്യാസ് ഓഫിസ്, ദേവാലയം, മറ്റ് വിവിധ സ്ഥാപനങ്ങളിലേക്കുള്ള ആളുകൾ ഇതുവഴിയാണ് കടന്നുപോകുന്നത്. ഇവിടെ മുന്നറിയിപ്പ് സംവിധാനങ്ങളോ റിഫ്ലക്ടർ പോലുള്ള അപകടസൂചനാ സംവിധാനങ്ങളോ ഇല്ല. പാലത്തിന് ഇരുവശങ്ങളിലും കാടുകൾ വളർന്നു നിൽക്കുന്നതും അപകടസാധ്യത കൂട്ടുന്നു.
ഇരിട്ടി പാലം മുതൽ തന്തോട് വരെയുള്ള അര കിലോമീറ്ററോളം ഭാഗം റോഡിന്റെ വീതിക്കുറവും സുഗമമായ ഗതാഗതത്തിന് തടസ്സമാണ്. ഗ്രാമീണ റോഡുകൾ പോലും വീതികൂട്ടി നവീകരിക്കുമ്പോൾ ഇരിട്ടി പാലം മുതൽ തന്തോട് വരെയുള്ള ഭാഗവും ഇരിട്ടി- ഉളിക്കൽ റോഡും പുതുക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

