കനത്ത മഴ: ഭീതിയോടെ മലയോര ജനത
text_fieldsശ്രീകണ്ഠപുരം: ശമനമില്ലാതെ കനത്ത മഴ തുടരുന്നതിനാൽ മലമടക്കുഗ്രാമങ്ങളിലുള്ളവരും പ്രളയ ദുരിതമനുഭവിച്ചവരും ആശങ്കയിൽ. ഞായറാഴ്ച രാവിലെയോടെ തുടങ്ങിയ മഴ ഇനിയും തോർന്നിട്ടില്ല. ചൊവ്വാഴ്ച പകൽ അൽപനേരം ശക്തി കുറഞ്ഞെങ്കിലും വൈകീട്ടോടെ മഴ കനത്തു പെയ്യുകയാണ്.
മുൻ വർഷങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായ പയ്യാവൂർ, ചന്ദനക്കാംപാറ, കാഞ്ഞിരക്കൊല്ലി, കുന്നത്തൂർ, ആടാംപാറ, വഞ്ചിയം ഭാഗങ്ങളിലെല്ലാം മഴ കനത്തത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി കർണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മലയോരത്തെ പുഴകളാകെ കവിഞ്ഞിരിക്കുകയാണ്. നിലവിലും ഇവിടങ്ങളിൽ സ്ഥിതി ഭീകരമാണ്. ശ്രീകണ്ഠപുരം, ചെങ്ങളായി ടൗണുകൾ മുൻവർഷങ്ങളിൽ ദിവസങ്ങളോളം പ്രളയത്തിനടിയിലായിരുന്നു. ഇത്തവണ അതുണ്ടായില്ലെന്ന ആശ്വാസത്തിൽ വ്യാപാരികളും മറ്റും കഴിയുമ്പോഴാണ് കാലം തെറ്റിയ മഴ തിമിർത്തു പെയ്യുന്നത്. ഇനിയൊരു പ്രളയം കൂടി താങ്ങാനാവില്ലെന്നുപറഞ്ഞ് വ്യാപാരികൾ പ്രാർഥനയോടെ കഴിയുകയാണ്. ക്വാറി പ്രദേശങ്ങളിലെ മലകൾ പലതും ഉരുൾപൊട്ടൽ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ചെങ്ങളായി കൊവ്വപ്പുറം, തേർലായി ദ്വീപ്, ശ്രീകണ്ഠപുരം, മലപ്പട്ടം കൊളന്ത ഭാഗങ്ങളിലെല്ലാം വെള്ളപ്പൊക്കത്തെ തുടർന്ന് മുൻ വർഷങ്ങളിൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുക പതിവായിരുന്നു. ഇവിടങ്ങളിലുള്ളവരും മഴ തുടരുമ്പോൾ ആധിയോടെയാണ് കഴിയുന്നത്.
പൊലീസും അഗ്നിശമന സേനയും മലയോരത്തെ ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചന്ദനക്കാംപാറ ഒന്നാം പാലം വളവിൽ കഴിഞ്ഞ ദിവസം കനത്ത മണ്ണിടിച്ചിലിൽ മരങ്ങളും വൈദ്യുതി തൂണുകളും കമ്പിയും ഉൾപ്പെടെ പൊട്ടിവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് പുനഃസ്ഥാപിച്ചിട്ടുണ്ട്. ആടാംപാറ പ്രദേശത്ത് മണ്ണിടിച്ചിൽ തുടരുന്നത് ജനവാസ കേന്ദ്രങ്ങളിൽ ദുരിതമുണ്ടാക്കി. കാഞ്ഞിരക്കൊല്ലി ശശിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന കാസ്മി തോടിന്റെ കലുങ്കിന്റെ പാർശ്വഭിത്തിയുൾപ്പെടെ മഴ വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നതിനാൽ ഇവിടെയും ഗതാഗതം നിലച്ചിട്ടുണ്ട്. മരം വീണ് വൈദ്യുതി തൂണുകളും ലൈനുകളും റോഡുകളിലും ഉൾപ്രദേശങ്ങളിലും നിലംപതിച്ചിരുന്നു. അവയെല്ലാം പുന:സ്ഥാപിച്ചുവരുകയാണ്.
കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞു
കേളകം: കാലവര്‍ഷം വീണ്ടും കലിതുള്ളിയപ്പോള്‍ കാര്‍ഷികമേഖലയും തകര്‍ന്നടിഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് കർഷകരും കാർഷിക തൊഴിലാളികളും കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്.
പെരുമഴയില്‍ തോട്ടങ്ങളിലെ വിളകളും നെല്പാടങ്ങളും കാറ്റിലും മഴയിലും നശിച്ചു. നിലവിൽ കാര്‍ഷിക മേഖലയാകെ പ്രതിസന്ധിയാണ്. വിലത്തകര്‍ച്ചയോടൊപ്പം പെരുമഴയും കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തി. മഴ തുടരുന്നതിനാൽ റബർ തോട്ടങ്ങൾ ടാപ്പിങ് മുടങ്ങിയിട്ട് മാസങ്ങളായി.
ഒക്ടോബർ പാതിയായിട്ടും തോട്ടങ്ങൾ തെളിക്കാനും വളപ്രയോഗം നടത്താനും കർഷകർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. കമുക് കര്‍ഷകരും പ്രതിസന്ധിയിലാണ്. നിലവിൽ മികച്ച വില ഉണ്ടെന്നതല്ലാതെ വിൽക്കാൻ കർഷകരുടെ പക്കൽ അടക്ക സ്റ്റോക്കില്ല. വില ഉയരുംമുമ്പ് കർഷകർ വിറ്റഴിച്ചു. തോരാതെ പെയ്ത മഴയില്‍ കമുകുകളിലെ പച്ച അടയ്ക്ക മുഴുവന്‍ പൊഴിഞ്ഞ് വീണുതുടങ്ങി. മഹാളി രോഗബാധയുമുണ്ട്. കവുങ്ങോല പഴുത്ത് നില്ക്കുന്ന കാഴ്ചയാണ് തോട്ടങ്ങളില്‍.
റബറിെൻറയും ഇലകള്‍ കൊഴിയുകയാണ്. നിലവിൽ ഉൽപാദനവും നിലച്ചു. തെങ്ങിെൻറ സ്ഥിതിയും മറിച്ചല്ല. മിക്ക തോട്ടങ്ങളിലും മച്ചിങ്ങ പൊഴിഞ്ഞുവീണുതുടങ്ങിയ അവസ്ഥയിലാണ്. കൊക്കോ കൃഷിയും നശിക്കുന്നു. കാർഷികമേഖലയിലെ പ്രതിസന്ധിമൂലം തൊഴിലില്ലാതെ കാർഷികമേഖലയെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ദുരിതത്തിലാണ്. ഇനി മാനം തെളിഞ്ഞ് എന്ന് ടാപ്പിങ് തുടങ്ങുമെന്ന ആശങ്കയിലാണ് കർഷകരും കർഷക തൊഴിലാളികളും. പ്രതിസന്ധി മറികടക്കാൻ വായ്പകൾ തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് മലയോരകർഷകർ. കാർഷികമേഖലയിലെ പ്രതിസന്ധി വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ദുരിതപ്പെയ്ത്ത്...
കണ്ണൂർ: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിൽ മിക്കയിടങ്ങളിലും വ്യാപക നാശം. മലയോരത്താണ് കൂടുതൽ നാശം വിതച്ചത്. മലയോരത്തെ താഴ്ന്ന പ്രദേശങ്ങൾ മിക്കയിടങ്ങളും വെള്ളത്തിനടിയിലായി. റോഡുകളും തോടുകളും നിറഞ്ഞുകവിഞ്ഞു. അപകട സാധ്യതയുള്ള മേഖലയിൽ നിന്ന് മിക്ക കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. പയ്യാവൂർ ചന്ദനക്കാംപാറയിൽ കാട്ടാന ചെരിഞ്ഞു. കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റാണ് 15 വയസ്സുള്ള പിടിയാന ചെരിഞ്ഞത്.
ജില്ലയില്‍ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 55 വീടുകളില്‍ വെള്ളം കയറി. 25 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ താലൂക്കിലെ മുഴപ്പിലങ്ങാട് ഒന്നാം വാര്‍ഡിലെ ഉട്ടന്‍മുക്ക് പ്രദേശത്തെ 35 വീടുകള്‍ വെള്ളക്കെട്ടിലായി. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചൊവ്വ സ്പിന്നിങ് മില്‍ പ്രദേശത്ത് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പടന്നപ്പാലത്ത് ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാപ്പിനിശ്ശേരിയിലെ കരക്കട്ട് കോളനിയില്‍ കുന്നിടിച്ചിലിനെ തുടര്‍ന്ന് അപകട ഭീഷണിയിലായ രണ്ട് വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തളിപ്പറമ്പ് താലൂക്കില്‍ ആറ് വീടുകളും തലശ്ശേരി താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബര്‍ 13ന് ഓറഞ്ച് അലര്‍ട്ടും 14 മുതല്‍ 16 വരെ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.
കണ്ണൂർ ആസാദ് റോഡിൽ പൂവളപ്പിൽ കനത്ത മഴയിൽ വീട്ടു മതിൽ ഇടിഞ്ഞു. ആൾതാമസമില്ലാത്ത വീടായതിനാൽ വൻ ദുരന്തം ഒഴിവായി.അഞ്ചരക്കണ്ടിപ്പുഴ കവിഞ്ഞതിനെ തുടർന്ന് ഊർപ്പള്ളി, ചാമ്പാട് ഭാഗങ്ങളിൽ വൻ കൃഷി നാശമുണ്ടായി. നൂറ് ഏക്കറോളം സ്ഥലത്തെ കൊയ്യാറായ നെൽകൃഷി വെള്ളം കയറി നശിച്ചു. ചാമ്പാട്, ഊർപ്പള്ളി, പടുവിലായി, വേങ്ങാട് അങ്ങാടി ഭാഗങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്.
അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ നെൽകൃഷി പൂർണമായും വെള്ളത്തിനടിയിലാണ്. വിളവെടുപ്പിന് പാകമായ ഏക്കർകണക്കിന് സ്ഥലത്തെ നെൽകൃഷിയാണ് നശിച്ചത്. ഊർപ്പള്ളിയിലെ പടുവിലായി പാടശേഖരത്തിലാണ് വ്യാപക കൃഷിനാശം. 75 ഏക്കർ സ്ഥലത്തെ നെൽകൃഷിയാണ് ഈ ഭാഗത്ത് മാത്രം നശിച്ചിട്ടുള്ളത്. 15 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്–മുണ്ടയോടൻ തമ്പാൻ പറഞ്ഞു. കർഷകരായ ഗോപാലൻ, വത്സല, വിജയലക്ഷ്മി, സി.വിജയൻ, രമേശൻ, ബാബു എന്നിവരുടെ കൃഷിയാണ് നശിച്ചിട്ടുള്ളത്.
കണ്ട്രോള് റൂം തുറന്നു
ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ജില്ലതലത്തില്‍ കലക്ടറേറ്റിലും താലൂക്ക് തലത്തില്‍ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. കണ്ട്രോള് റൂം നമ്പര്‍.കലക്ടറേറ്റ് -0497 2700645, കണ്ണൂര്‍ -0497 2704969, തലശ്ശേരി -0490 2343813, തളിപ്പറമ്പ്-0460 2203142, ഇരിട്ടി - 0490 2494910, പയ്യന്നൂര്‍ - 04985 204460.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.