ആളില്ലാത്ത സമയത്ത് വീടു കുത്തിതുറന്ന് 25 പവനും 20000ത്തോളം രൂപയും കവർന്നു
text_fieldsപെരിങ്ങോം ഓലയമ്പാടിയില്‍ മോഷണം നടന്ന വി.വി. കുഞ്ഞാമിനയുടെ വീട്ടില്‍ പെരിങ്ങോം പൊലീസ് പരിശോധന നടത്തുന്നു
പെരിങ്ങോം: പൊലീസ് സ്റ്റേഷന് പരിധിയിലെ ഓലയമ്പാടിയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. ഓലയമ്പാടി മടേമ്മക്കുളത്തെ വി.വി. കുഞ്ഞാമിനയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന 25 പവനും ഇരുപതിനായിരത്തോളം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കുഞ്ഞാമിനയുടെ ഭര്‍ത്താവ് അബ്ദുൽ നാസര്‍ ഗള്‍ഫിലാണ്.
കഴിഞ്ഞദിവസം കുഞ്ഞാമിനയും മക്കളും വീടു പൂട്ടി കുളിയപ്രത്തെ തറവാട്ട് വീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നതെന്നു കരുതുന്നു. മൂത്ത മകള്‍ ഫാത്തിമ വ്യാഴാഴ്ച വൈകീട്ട് ജോലി സ്ഥലത്തുനിന്നും തിരിച്ച് വീട്ടിലെത്തി മുറി തുറന്നപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. വീട്ടുകിണറിലേക്ക് തുറക്കുന്ന ഭാഗത്തെ വാതിലും അടുക്കളയുടെ വാതിലും തകര്‍ത്ത് അകത്തുകടന്നാണ് മോഷണം നടത്തിയത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമം നടന്നതിന്റെ അടയാളങ്ങളും പൊലീസ് കണ്ടെത്തി.
പെരിങ്ങോം എസ്.എച്ച്.ഒ മെല്ബിന് ജോസ്, എസ്.ഐ കെ. കദീജ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ധനും ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

