വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേര്‍ക്കെതിരെ കേസ്
text_fieldsതലശ്ശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ചെന്നൈ സ്വദേശികളായ രണ്ട് പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. തിരുവങ്ങാട് കാവുംഭാഗം അരുണിമ ഹൗസില്‍ വി.വി. വിജേഷിനാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. വിജേഷിന്റെ ഭാര്യ ടി.പി. രമ്യ നല്‍കിയ പരാതിയിലാണ് ചെന്നൈ സ്വദേശികളായ ശരണ്യ (39), കെ. സുരേഷ് ജോസ് എന്നിവർക്കെതിരെ കേസെടുത്തത്.
2024 ഫെബ്രുവരി ഒന്നിനും 2025 ആഗസ്റ്റ് 11നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഗൂഗിള്‍പേ, പേടിഎം, ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ എന്നിവ വഴി ഒമ്പത് ലക്ഷം രൂപയാണ് പ്രതികള്‍ പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് കൈപ്പറ്റിയത്.
എന്നാല്‍, പറഞ്ഞതുപോലെ വിസ നല്‍കാതിരുന്നതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ 1,25,000 രൂപ മാത്രമാണ് തിരികെ നല്‍കിയതെന്നും ബാക്കി 7,75,000 രൂപ തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. വിസ ശരിയായി കിട്ടുമെന്നും പണം തിരികെ ലഭിക്കുമെന്നും കരുതിയതിനാലാണ് പൊലീസില്‍ പരാതി നല്‍കാന്‍ കാലതാമസം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. എസ്.ഐ ഇ.കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

