കണ്ണൂരിൽ നിന്ന് ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു
text_fieldsസംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് വിമാന സർവിസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക്് കീഴിൽകണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ഈ വർഷത്തെ ഹജ്ജ് സംഘം പുറപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴോടെയാണ് ഫ്ലൈ അദീലിന്റെ ആദ്യ വിമാനം പറന്നുയർന്നത്. 349 പേരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ആദ്യ സർവിസ് ഫ്ലാഗ് ഓഫ് ചെയ്തു.
രണ്ടു മണിക്കൂറോളം വൈകിയാണ് ആദ്യ വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ 5.15നാണ് സർവീസ് ഷെഡ്യൂൾ ചെയ്തിരുന്നത്. കണ്ണൂരിലേക്ക് വിമാനം എത്താൻ വൈകിയതിനെ തുടർന്നാണ് സർവീസ് വൈകിയത്. രണ്ടാമത്തെ ഹജ്ജ് വിമാനം ബുധനാഴ്ച രാത്രി 10.15 ഓടെ പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ 7.30നാണ് കണ്ണൂരിൽ നിന്നുള്ള മൂന്നാമത്തെ ഹജ്ജ് സർവിസ്. എട്ടിന് മൂന്നു സർവിസുകളുണ്ട്.
ആകെ 4286 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. 13 സർവിസുകളാണ് ഫ്ലൈ അദീൽ എയർലൈൻസ് കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് നടത്തുക. 350 പേരെ ഉൾക്കൊള്ളുന്ന വൈഡ് ബോഡി വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. 14 വരെയാണ് കണ്ണൂരിൽ നിന്നുള്ള ഇത്തവണത്തെ ഹജ്ജ് സർവീസുകൾ.
ചടങ്ങിൽ ഹജ്ജ് കമ്മിറ്റിയംഗങ്ങളായ പി.പി.മുഹമ്മദ് റാഫി, മൊയ്തീൻകുട്ടി ഹാജി, ഒ.വി.ജാഫർ,ഷംസുദ്ദീൻ അരിഞ്ചിറ, അഷ്‌കർ കോറോട്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി.സജീവൻ, കിയാൽ സിഒഒ അശ്വിനികുമാർ, അസി.സെക്രട്ടറി ജാഫർ കക്കൂത്ത്, നോഡൽ ഓഫീസർ എം.സി.കെ.അബ്ദുൾ ഗഫൂർ,സെൽ ഓഫീസർ എസ്.നജീബ്, നിസാർ അതിരകം, സി.കെ.സുബൈർഹാജി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

