വ്യാജ പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്: കണ്ണൂരിൽ സ്ഥാപന മേധാവി പിടിയിൽ
text_fieldsശ്രീകുമാർ
കണ്ണൂര്‍: വ്യാജ പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്കി വിദ്യാര്‍ഥികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ യോഗശാല റോഡില്‍ ഐ.എഫ്.ഡി ഫാഷന്‍ ടെക്നോളജി എന്ന സ്ഥാപനത്തിെൻറ പേരില്‍ പരസ്യം നല്കി വിദ്യാര്‍ഥികളെ തട്ടിപ്പിനിരയാക്കിയ കയരളം മൊട്ടയിലെ കെ.വി. ശ്രീകുമാറിനെയാണ് (46) പൊലീസ് അറസ്റ്റുചെയ്തത്.
തട്ടിപ്പിനിരയായ കുടിയാന്മല നടുവില്‍ സ്വദേശി, നടുവില്‍ സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന പി.പി. അജയകുമാര്‍ കണ്ണൂര്‍ അസി. കമീഷണര്‍ പി.പി. സദാനന്ദന് നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. അജയകുമാറും നടുവില്‍ സ്വദേശികളായ എം.ജെ. ഷൈനി, പി.പി. ഷാഷിദ എന്നിവരും സ്ഥാപനം വഴി മധുര കാമരാജ് യൂനിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം പ്രതിക്ക്, പ്ലസ് ടുവിന് 2015 കാലയളവിലും പിന്നീട് ഡിഗ്രിക്ക് 2015-18 കാലയളവിലുമായി 2,27,100 രൂപ പഠനത്തിന് ഫീസിനത്തിലും സര്‍ട്ടിഫിക്കറ്റിനുമായി നല്‍കിയിരുന്നതായും പണം കൈപ്പറ്റിയ ശേഷം സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ അസ്സൽ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നുമാണ് പരാതി.
ടൗണ്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരി, എസ്.ഐ പി.വി. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇത്തരത്തില്‍ നിരവധി പേരെ പ്രതി കബളിപ്പിച്ചതായി വിവരമുണ്ട്.