കൊട്ടിയൂർ തീർഥാടകർക്കായുള്ള സൗകര്യങ്ങൾ; ഹൈകോടതി സ്വമേധയാ ഇടപെട്ടു
text_fieldsപേരാവൂർ: കൊട്ടിയൂർ ക്ഷേത്രത്തിലെ തീർഥാടകർക്കായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള ഹൈകോടതി സ്വമേധയാ ഇടപെട്ടു. കേന്ദ്ര പരിസ്ഥിതി, വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയം, സംസ്ഥാന വനം-വന്യജീവി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയെ കേസിലെ എതിർകക്ഷികളായി ഹൈക്കോടതി ഉൾപ്പെടുത്തി.
ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ക്ഷേത്രം സ്ഥിതിചെയ്യുന്നത് കാടിനും പുഴക്കും നടുവിലാണെന്നും, ഇവിടെ മതപരമായ ആചാരങ്ങളും പരിസ്ഥിതിയും തമ്മിൽ വളരെ സൂക്ഷ്മമായ ഒരു സന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഉത്സവ സീസണുകളിൽ വൻതോതിൽ തീർഥാടകർ എത്തുന്നതിനാൽ, പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തിലുള്ള താൽക്കാലിക ക്രമീകരണങ്ങളാണ് നിലവിൽ നടത്തുന്നത്. തീർഥാടകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി വിവിധ വിഷയങ്ങൾ കോടതി നിരീക്ഷിച്ചു. നിലവിലെ ഇടുങ്ങിയ റോഡുകൾ മൂലമുള്ള ഗതാഗത തടസ്സവും തിരക്ക് നിയന്ത്രണവും വനപ്രദേശത്തെ മാലിന്യ സംസ്കരണം, മഴക്കാലത്ത് ബാവലിപ്പുഴ മുറിച്ചുകടക്കുമ്പോൾ തീർഥാടകർക്ക് താൽക്കാലിക തൂക്കുപാലങ്ങൾ നിർമ്മിക്കുക തുടങ്ങിയ നിർദേശങ്ങൾ ഇതിലുണ്ട്. വന്യജീവി സംരക്ഷണ നിയമം, വനസംരക്ഷണ നിയമം, പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ എന്നിവ പാലിച്ച് മാത്രമേ വികസന പ്രവർത്തനങ്ങൾ പാടുള്ളൂ എന്ന് കോടതി ഓർമിപ്പിച്ചു. ജൂലൈ മൂന്നിന് വീണ്ടും കേസ് പരിഗണിക്കും.
അതേസമയം, ക്ഷേത്രപരിസരത്ത് വ്ലോഗർമാരും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരും നടത്തുന്ന ലൈവ് സ്ട്രീമിങ്ങും റീൽസ് ചിത്രീകരണവും തീർഥാടകരുടെ ആരാധനാ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുവെന്ന മറ്റൊരു പരാതിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

