സ്വകാര്യഭൂമികൾ വനമാതൃകയിൽ ഹൈകോടതി ഉത്തരവിട്ടിട്ടും പഞ്ചായത്തുകൾ നിസ്സംഗതയിൽ
text_fieldsപ്രതീകാത്മക ചിത്രം
കേളകം: ജനവാസകേന്ദ്രങ്ങളിലേക്ക് വന്യജീവികൾ ഇറങ്ങുന്നത് തടയുന്നതിന്റെ ഭാഗമായി സ്വകാര്യകൃഷിയിടങ്ങളിലെ കാട് തെളിക്കണമെന്ന് കേരള ഹൈകോടതി ഉത്തരവിട്ടിട്ടും വനാതിർത്തി പഞ്ചായത്തുകൾ നിസ്സംഗത തുടരുന്നു. ഇതോടെ കേളകം, കണിച്ചാർ, ആറളം, കോളയാട്, കൊട്ടിയൂർ, അയ്യംകുന്ന് പഞ്ചായത്തുകളിൽ കടുവ, പുലി, കാട്ടുപോത്ത്, കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങുകൾ, മാൻ, മലമുഴക്കി വേഴാമ്പൽ എന്നിവ കൃഷിയിടങ്ങൾ താണ്ടി നാട്ടിലേക്ക് ഇറങ്ങുന്ന സ്ഥിതിയായി.
2026 ജൂൺ ഒന്നിന് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ഇത് പാമ്പ് ശല്യത്തെ മുൻനിർത്തിയുള്ള കേസായിരുന്നെങ്കിലും, കോടതി പറഞ്ഞത് ‘പാമ്പുകളും മറ്റ് ജീവികളും’ ഉൾപ്പെടെയാണ്. അതായത് വന്യജീവി ആക്രമണസാധ്യതയുള്ള കാടുകൾക്കും ഇത് ബാധകമാണ്. ജനങ്ങൾക്ക് അപകടമുണ്ടാക്കുന്നവിധം കാടുപിടിച്ച ഒഴിഞ്ഞ പറമ്പുകളും കൃഷിയിടങ്ങളും പഞ്ചായത്തുകൾ ഉടൻ തെളിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഉടമയെ കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിലും പഞ്ചായത്ത് തന്നെ നടപടിയെടുത്ത് പിന്നീട് ചെലവ് ഈടാക്കണമെന്നും വിധിയിൽ വ്യക്തമാക്കി. ‘പൊതുജന സുരക്ഷയുടെ കാര്യത്തിൽ പഞ്ചായത്തുകൾക്ക് നിശ്ശബ്ദ കാഴ്ചക്കാരായി ഇരിക്കാൻ കഴിയില്ല’ എന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ മേൽപ്പറഞ്ഞ പഞ്ചായത്തുകളിൽ മിക്കവാറും പരാതികൾക്ക് പഞ്ചായത്ത് നൽകുന്ന മറുപടി ഒന്നു മാത്രം - ‘ഉടമയെ കണ്ടുപിടിച്ചിട്ടില്ല’. ഈ മറുപടി ഹൈകോടതി തള്ളിയതുമാണ്. എന്നിട്ടും വനാതിർത്തി പഞ്ചായത്തുകൾ ഇതേ ന്യായം പറഞ്ഞ് ഒഴിയുകയാണ്.
ആറളം-കൊട്ടിയൂർ വന്യജീവിസങ്കേതത്തോടും കണ്ണവം വനത്തോടും ചേർന്നുകിടക്കുന്ന ഈ പഞ്ചായത്തുകളിലെ കർഷകരാണ് ഏറ്റവും ദുരിതത്തിലായത്. രാത്രിയിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപോത്തുകളും പന്നികളും ജനജീവിതത്തിന് ഭീഷണിയും കാർഷിക വിളകൾ നശിപ്പിക്കുന്നുമുണ്ട്. കടുവയുടെയും പുലിയുടെയും സാന്നിധ്യം മൂലം കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും ഭീതിയാണ്.
കേരള പഞ്ചായത്തീരാജ് ആക്ട് 1994 ലെ സെക്ഷൻ 238, 239 പ്രകാരം പൊതുശല്യങ്ങൾ നീക്കാൻ പഞ്ചായത്തുകൾക്ക് പൂർണ അധികാരമുണ്ട്. ഹൈകോടതി വിധി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ബാധകവുമാണ്. ഹൈകോടതി ഉത്തരവ് നടപ്പാക്കാത്ത പഞ്ചായത്തധികൃതർക്കെതിരെ കോടതിയലക്ഷ്യത്തിന് പോകാനും കർഷകസംഘടനകൾക്ക് നീക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

