വികസന പദ്ധതികൾ അനിശ്ചിതത്വത്തിൽ; 26 ഏക്കർ റെയിൽവേ ഭൂമി അനാഥമായി
text_fieldsനീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ ഭൂമി
നീലേശ്വരം: കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ സ്വന്തമായി ഏറ്റവും കൂടുതൽ ഭൂമിയുള്ള സ്റ്റേഷനായ നീലേശ്വരത്ത് പ്രഖ്യാപിച്ച വികസന പദ്ധതികളെല്ലാം അനിശ്ചിതത്വത്തിൽ. 25.42 ഏക്കർ ഭൂമിയാണ് നീലേശ്വരത്ത് റെയിൽവേക്കുള്ളത്. എന്നാൽ, ഈ ഭൂമി ഉപയോഗപ്പെടുത്തി ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള പിറ്റ് ലൈൻ സംവിധാനങ്ങൾ, ട്രെയിനുകൾ നിർത്തിയിടാനുള്ള സിക്ക് ലൈനുകളും സ്റ്റാബ്ലിങ് ലൈനുകളും ഇവിടെ യാഥാർഥ്യമാക്കണമെന്ന ആവശ്യം ഇതുവരെയും പരിഗണിച്ചില്ല.
നിർദിഷ്ട കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാത യാഥാർഥ്യമാകുമ്പോൾ ഒരു പ്രധാന ഓപറേറ്റിങ് സ്റ്റേഷനായി നീലേശ്വരത്തെ മാറ്റാൻ ഈ ഭൂമി പര്യാപ്തമാണ്. ഈ ഭൂമി മുഴുവൻ റെയിൽവേ സ്ലീപ്പറുകളും മറ്റ് മാലിന്യങ്ങളും സൂക്ഷിക്കുന്ന കേന്ദ്രമായി മാറുകയും കാടുമൂടിയ പ്രദേശമായി മാറുകയും ചെയ്തു.പാലക്കാട് ഡിവിഷൻ പരിധിയിൽ 24 കോച്ചുകളുള്ള വണ്ടികളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യങ്ങളുടെ കുറവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
നീലേശ്വരത്ത് ഈ പദ്ധതി യാഥാർഥ്യമായാൽ പകലും രാത്രിയുമായി ഏകദേശം 12ഓളം യാത്രാവണ്ടികൾ ഇവിടെ നിർത്തിയിടാനുള്ള സൗകര്യം ഒരുക്കാൻ സാധിക്കും. മലബാറിന്റെ റെയിൽവേ വികസനത്തിന് മുതൽക്കൂട്ടാകുന്ന ഈ വിഷയത്തിൽ റെയിൽവേ അധികൃതർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നീലേശ്വരത്തെ യാത്രക്കാർ ആവശ്യപ്പെടുന്നത്.
മൂന്നാമത്തെ പ്ലാറ്റ്ഫോം, രണ്ടാമഞ്ഞപ്ലാറ്റ് ഫോം ആധുനിവത്കരിക്കൽ, പുതിയ സ്റ്റേഷൻ ഓഫിസ് കെട്ടിടം, ടിക്കറ്റ് കൗണ്ടർ വർധിപ്പിക്കൽ, പ്ലാറ്റ്ഫോമിലെ മേൽക്കൂര സ്ഥാപിക്കൽ, യാത്രക്കാർക്ക് താമസിക്കാനുള്ള ആധുനിക രീതിയിലുള്ള മുറികൾ, ശുചിമുറി തുടങ്ങി പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പായില്ല. റെയിൽവേ ഉദ്യോഗസ്ഥസംഘം നിരവധി തവണ നീലേശ്വരത്ത് സന്ദർശനം നടത്തിയിട്ടും പദ്ധതികളൊന്നും നീലേശ്വരത്ത് എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

