തളിപ്പറമ്പ് ലീഗിലെ പ്രതിസന്ധി; ജില്ല നേതൃത്വം ചർച്ച തുടങ്ങി
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിലെ മുസ്ലിം ലീഗിനകത്തെ പ്രശ്നം പരിഹരിക്കാൻ മണ്ഡലം - മുനിസിപ്പൽതല നേതാക്കളുമായി ജില്ല ഭാരവാഹികൾ ചർച്ച തുടങ്ങി. ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിലാണ് ചർച്ച. മണ്ഡലം ലീഗ് ഭാരവാഹികളുമായാണ് ചർച്ച നടത്തിയത്. പിന്നീട് മുനിസിപ്പൽ ലീഗ് ഭാരവാഹികളുമായും പോഷക ഘടകങ്ങളുമായും ചർച്ച നടത്തി. ഞായറാഴ്ച ഇത് സംബന്ധിച്ച് ജില്ല കമ്മിറ്റി തന്നെ പ്രഖ്യാപനം നടത്തും. ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതും പാർട്ടി കർശനമായി വിലക്കിയിട്ടുണ്ട്. ആറ് മാസമായി തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ മുസ്ലിം ലീഗിനകത്ത് വിഭാഗീയത രൂക്ഷമാണ്.
ഇത് പരിഹരിക്കാൻ ജില്ല കമ്മിറ്റി നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, രണ്ടു വിഭാഗങ്ങൾക്കും സ്വീകാര്യമായ ഫോർമുല തയാറാക്കാൻ സാധിച്ചിരുന്നില്ല. വിഭാഗീയത നഗരസഭ ഭരണമുൾപ്പെടെ പ്രതിസന്ധിയിലായി. യൂത്ത് ലീഗ് മുനിസിപ്പൽ ഭാരവാഹികളെയും തിരഞ്ഞെടുക്കാനായില്ല. അതിനിടെ, ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി സ്വത്തിനെക്കുറിച്ചും സീതിസാഹിബ് സ്കൂൾ മാനേജ്മെൻറിനെതിരെയും ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിലാണ് മുസ്ലിം ലീഗ് ജില്ല നേതൃത്വം അടിയന്തരമായി ഇടപെട്ടത്.