നിതിൻ രാജിന്റെ മാതാപിതാക്കളിൽ നിന്ന് ക്രൈംബ്രാഞ്ച് ഇന്ന് മൊഴിയെടുക്കും
text_fieldsകണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം വിശദമായ അന്വേഷണം തുടങ്ങി. കഴിഞ്ഞയാഴ്ചയാണ് അന്വേഷണം ഏറ്റെടുത്തിരുന്നത്. ക്രൈംബ്രാഞ്ച് എസ്.പി പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി കെ. സുധീർ, ഇൻസ്പെക്ടർ ശിവൻ ചോടത്ത്, എസ്.ഐമാരായ അനിൽകുമാർ, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തുന്ന ഇൻസ്പെക്ടർ ശിവൻ ചോടത്ത്, എസ്.ഐ സുധീഷ് എന്നിവരാണ് നിതിൻരാജിന്റെ മാതാപിതാക്കളിൽ നിന്ന് മൊഴിയെടുക്കുക. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സംഘം മടങ്ങുക. പിന്നാലെ കോളജിലെത്തി പ്രിൻസിപ്പലടക്കമുള്ള അധ്യാപകരുടെയും നിതിന്റെ സഹപാഠികളുടെയും മൊഴിയെടുക്കും. തുടർന്ന് നിലവിലെടുത്ത കേസിൽ വകുപ്പുകൾ കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ അത്തരം നടപടികളിലേക്ക് കടക്കും. ആദ്യം കേസന്വേഷിച്ച പൊലീസ് സംഘത്തിൽ നിന്ന് മുഴുവൻ ഫയലുകളും ക്രൈം ബ്രാഞ്ച് സംഘം ഏറ്റെടുത്തിരുന്നു. കഴിഞ്ഞയാഴ്ച്ച നിതിൻരാജിന്റെ മാതാപിതാക്കളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നെങ്കിലും അവർക്ക് കോടതിയിൽ പോകേണ്ടതുണ്ടെന്നറിയിച്ചതിനാൽ വെള്ളിയാഴ്ചത്തേക്ക് മൊഴിയെടുപ്പ് മാറ്റുകയായിരുന്നു. ആദ്യം നടത്തിയ അന്വേഷണത്തിനെതിരെ പ്രതിഷേധം കനത്തതോടെയാണ് കേസ് എസ്.ഐ.ടിയിൽ നിന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആത്മഹത്യ പ്രേരണക്കേസിൽ കോടതി ജാമ്യം നിഷേധിച്ചിട്ടും ഒന്നാം പ്രതിയും കോളജിലെ അധ്യാപകനുമായ ഡോ. എം.കെ. റാമിനെ പിടികൂടാനാവാത്തത് വലിയ ചർച്ചയായതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത്. രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് ജില്ല കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ആദ്യ അന്വേഷണ സംഘം അവരെ അറസ്‌റ്റ് ചെയ്തിരുന്നു. റാമിനെ കണ്ടെത്താൻ അന്വേഷണ സംഘം ദിവസങ്ങളോളം ആന്ധ്രയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഫോൺ കാളുകളും സന്ദേശങ്ങളും നിരീക്ഷിച്ചാണ് പൊലീസ് ആന്ധ്രയിലെത്തിയത്. റാം ഫോണിൽ ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്തെങ്കിലും പ്രതി എവിടെയെന്ന സൂചന ലഭ്യമായിരുന്നില്ല. കഴിഞ്ഞ മാസം 10നാണ് നിതിൻ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയത്. ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് മകന്റെ മരണമെന്നാണ് നിതിന്റെ മാതാപിതാക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

