മൂന്ന് ദിവസം 17 ചടങ്ങുകൾ, മണ്ഡലം നിറഞ്ഞ് മുഖ്യമന്ത്രി
text_fieldsകണ്ണൂര്‍: സ്വന്തം മണ്ഡലമായ ധർമടത്ത് തുടർച്ചയായ മൂന്ന് ദിവസം 17 ചടങ്ങുകളിൽ സജീവമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിന്റെ നേട്ടങ്ങൾ നിരത്തി മൂന്നാമൂഴത്തിന്റെ അനിവാര്യതയാണ് മുഖ്യമന്ത്രി എല്ലാ ചടങ്ങുകളിലും ആവർത്തിച്ചത്. വീണ്ടും മത്സരിക്കുമെന്ന് നേരിട്ട് പറഞ്ഞില്ലെങ്കിലും ധർമടത്ത് ഹാട്രികിനായി ഇദ്ദേഹമെത്തുമെന്ന് കേൾക്കുന്നവർക്കെല്ലാം വ്യക്തം.
‘ജനങ്ങൾക്കൊപ്പം വികസന വഴിയിൽ’ എന്ന പേരിൽ വികസന സംവാദ സംഗമമാണ് ധർമടം മണ്ഡലത്തിൽ ബുധനാഴ്ച തുടങ്ങിയത്. ബുധനാഴ്ച മമ്പറം കുഴിയിൽപീടികയിൽ തുടങ്ങിയ സംഗമം വെള്ളിയാഴ്ച വേങ്ങാട് മെട്ടയിൽ സമാപിക്കുന്ന വിധമാണ് ചടങ്ങുകൾ. രാവിലെ പത്തിന് തുടങ്ങി വൈകീട്ട് ആറുവരെ തുടർച്ചയായി മൂന്നുദിവസം മണ്ഡലത്തിലെ 17 ചടങ്ങുകളിലെത്തുന്നത് തെരഞ്ഞെടുപ്പ് കേളികൊട്ടുമായി.
സിറ്റിങ് എം.എൽ.എമാർ മണ്ഡലങ്ങളിൽ സജീവമാവാനും വികസന ജാഥകൾ നടത്താനുമാണ് സി.പി.എം നിർദേശം. ഇതിൽനിന്ന് വ്യത്യസ്തമായാണ് ധർമടം മണ്ഡലത്തിൽ വികസന സംവാദ സംഗമം നടത്തിയത്. വികസന നേട്ടങ്ങൾക്കൊപ്പം കേന്ദ്ര സർക്കാറിന്റെ ഗ്രാന്റ് നിഷേധം, വയനാട് ദുരന്തം പോലുള്ളതിലെ അതിജീവനം തുടങ്ങിയവയെല്ലാം മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ട്.
തുടങ്ങിവെച്ച പദ്ധതികളുടെ പൂർത്തീകരണത്തിന് തുടർഭരണത്തിന്റെ അനിവാര്യത ആവർത്തിച്ചാണ് പ്രസംഗങ്ങൾ അവസാനിപ്പിക്കുന്നത്.
തുടർഭരണമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളിൽ പ്രകടം. നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി വിജയന്‍ നയിക്കുമെന്നല്ലാതെ മത്സരിക്കുമോ എന്നത് സി.പി.എം നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അവസാന ബജറ്റിൽ ഉൾപ്പടെ ധർമടം മണ്ഡലത്തിൽ വൻ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
പണിമുടക്കി മൈക്ക്, സരസമായി നേരിട്ടു
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ വീണ്ടും പണിമുടക്കി മൈക്ക്. മങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയന്‍ ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മൈക്ക് ‘പിണങ്ങിയത്’. പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ തന്നെ മൈക്കില്‍നിന്നു ശബ്ദം ഉയരാന്‍ തുടങ്ങി. ഇതോടെ പ്രസംഗം നിര്‍ത്തി. വീണ്ടും ആരംഭിച്ചപ്പോഴും ശബ്ദമുണ്ടായി. ‘സാധാരണ ഞാന്‍ ഉണ്ടാകുമ്പോള്‍ മൈക്ക് കളിക്കുന്ന കളി'യാണെന്നും ‘നേരത്തേതന്നെ തുടങ്ങിയതാണെ’ന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുമ്പ് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായപ്പോൾ അദ്ദേഹം പ്രകോപിതനായിരുന്നു. ഇത്തവണ സരസമായി നേരിട്ടുവെന്നതാണ് പ്രത്യേകത. മുഖ്യമന്ത്രിക്കു തൊട്ടുമുമ്പ് എം.വി. ഗോവിന്ദന്‍ പ്രസംഗിച്ചപ്പോഴും മൈക്കില്‍നിന്ന് അപശബ്ദം ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

