ചെറുവാഞ്ചേരി കവർച്ച: രണ്ടുപേർ അറസ്റ്റിൽ
text_fieldsഅക്ഷയ്, പ്രകാശൻ
കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ പെട്രോൾപമ്പ് ജീവനക്കാരനെ ആക്രമിച്ച് 7.90 ലക്ഷം രൂപ കവർന്ന സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവാഞ്ചേരി പൂവ്വത്തൂർ സ്വദേശി ഇ. പ്രകാശൻ, കൂത്തുപറമ്പിനടുത്ത നരവൂർ സ്വദേശി പി.കെ. അക്ഷയ് എന്നിവരെയാണ് കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കവർച്ചക്കുശേഷം പ്രതികൾ രക്ഷപ്പെട്ട സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്ഷയിയുടെ സുഹൃത്തിേൻറതാണ് സ്കൂട്ടർ. ഈ സ്കൂട്ടറാണ് കേസ് തെളിയിക്കുന്നതിൽ പൊലീസിന് നിർണായക ഘടകമായത്.
കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്കൂട്ടറിൽ പതിച്ച ഹോണ്ട എന്ന സ്റ്റിക്കർ പ്രതികൾ മറച്ചിരുന്നു. ഇത് പൊലീസിെൻറ ശ്രദ്ധയിൽപെട്ടതോടെ സ്കൂട്ടർ കേന്ദ്രീകരിച്ചായിരുന്നു അേന്വഷണം. അക്രമത്തിനിരയായ സ്വരാജിന് പ്രകാശനെ കുറിച്ചുള്ള സംശയവും കേസ് തെളിയിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അറസ്റ്റിലായ പ്രകാശനും അക്ഷയയും ബന്ധുക്കളാണ്. ഇരുവരും ചേർന്ന് നടത്തിയ മൾട്ടി ലെവൽ മാർക്കറ്റിങ്ങിലെ കടബാധ്യതയാണ് കവർച്ച ആസൂത്രണം ചെയ്യാൻ കാരണമെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 21ന് കവർച്ചശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് 23ന് വീണ്ടും കേരള ഗ്രാമീൺ ബാങ്ക് പരിസരത്തെത്തിയ പ്രതികൾ പണം തട്ടിപ്പറിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
പ്രകാശൻ നേരത്തെ ഈ പെട്രോൾ പമ്പിൽ ജോലി ചെയ്തതുകൊണ്ടുതന്നെ പണം ബാങ്കിലടക്കാൻ പോകുന്ന സമയം അറിയാമായിരുന്നു. പണം കവരാനുള്ള ശ്രമത്തിനിടെ അക്ഷയ് ഓൺലൈൻവഴി വാങ്ങിയ കത്തി ഉപയോഗിച്ച് ജീവനക്കാരനെ കുത്തുകയായിരുന്നു. കവർച്ചചെയ്ത പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സംഭവസ്ഥലത്തുനിന്ന് കിട്ടിയ പെട്രോൾ പമ്പ് ഉടമക്കുള്ള ഭീഷണിക്കുറിപ്പ് അന്വേഷണം വഴിതിരിച്ചുവിടാനാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂത്തുപറമ്പ് എ.സി.പി സജേഷ് വാഴവളപ്പിൽ, കണ്ണവം സി.ഐ കെ. സുധീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കൂത്തുപറമ്പ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.