മരുന്ന് മാറി നൽകി; മെഡിക്കൽ ഷോപ് ജീവനക്കാരനെതിരെ കേസ്
text_fieldsകണ്ണൂർ: മരുന്ന് മാറി നൽകിയെന്ന യുവതിയുടെ പരാതിയിൽ മെഡിക്കൽ ഷോപ് ജീവനക്കാരനെതിരെ കേസ്. തളിപ്പറമ്പ് സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ ആശ്രയ മെഡിക്കൽസ് ജീവനക്കാരൻ പ്രസൂണിനെതിരെയാണ് കേസെടുത്തത്. ആദ്യം കേസെടുക്കാൻ ടൗൺ പൊലീസ് മടിച്ചിരുന്നു. കണ്ണൂർ റൂറൽ എസ്.പിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി അയച്ചതോടെയാണ് ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ ആറിനാണ് പനിക്കും കഫക്കെട്ടിനും യുവതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. മരുന്ന് വാങ്ങാൻ യുവതിയുടെ സുഹൃത്ത് മെഡിക്കൽ ഷോപ്പിലെത്തി.
പനിക്ക് നൽകേണ്ട മരുന്നിന് പകരം മസിൽ വീക്കം സംബന്ധമായ അസുഖത്തിനുള്ള മരുന്നാണ് ലഭിച്ചത്. മൂന്നുനേരം ഇത് കഴിച്ചതോടെ യുവതിക്ക് അസുഖം മൂർച്ഛിച്ചു. രണ്ടാം ദിവസവും മരുന്ന് കഴിക്കുന്നതിനിടെ, ഉച്ചയോടെ മരുന്ന് മാറി നൽകിയെന്നും കഴിക്കരുതെന്നും ആവശ്യപ്പെട്ട് മെഡിക്കൽ ഷോപ്പിൽനിന്ന് വിളിയെത്തി. പനി മൂർച്ഛിക്കുകയും ഒപ്പം ശ്വാസതടസ്സവും വന്നതോടെ യുവതിയെ പരിയാരത്തെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴിന് വൈകീട്ട് അഡ്മിറ്റ് ചെയ്ത ഇവരെ ഒമ്പതിനാണ് ഡിസ്ചാർജ് ചെയ്തത്. മരുന്ന് തുടർന്നിരുന്നെങ്കിൽ ജീവനുതന്നെ ഭീഷണിയാവുമായിരുന്നെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

