കണ്ണൂരിൽ ഇനി കലോത്സവ കാലം
text_fieldsകണ്ണൂർ: കോവിഡ് മഹാമാരി തീർത്ത രണ്ടുവർഷത്തെ ഇടവേളക്കുശേഷമെത്തുന്ന കണ്ണൂർ റവന്യൂ ജില്ല കലോത്സവത്തിന് ഇന്ന് തിരിതെളിയും. താളത്തിന്റെയും മേളത്തിന്റെയും നൃത്തച്ചുവടുകളുടെയും നവരസമറിയാൻ ഒരുങ്ങി നിൽക്കുകയാണ് ജില്ല.
കണ്ണൂർ നഗരത്തിലെ വിവിധ സ്കൂളുകളിലായി 28വരെയാണ് കലോത്സവം. 16 വേദികൾ കലോത്സവത്തിനായി അണിഞ്ഞൊരുങ്ങും. 15 ഉപജില്ലകളിൽനിന്നും 12,885 കുട്ടികളാണ് മേളയിൽ പങ്കെടുക്കുന്നത്. ഇവരെ വരവേൽക്കാനായി സംഘാടകരും ജില്ല ഭരണകൂടവും ഒരുങ്ങി. ആകെ 297 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ആദ്യ ദിനം പ്രധാനമായും ഓഫ് സ്റ്റേജ് മത്സരങ്ങളായിരിക്കും.
യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് രചന മത്സരങ്ങൾ ആദ്യദിനം പൂർത്തിയാവും. ഭരതനാട്യം, കേരള നടനം, തുള്ളൽ, ബാൻഡ് മേളം തുടങ്ങിയവയും ചൊവ്വാഴ്ച അരങ്ങേറും. കണ്ണൂർ മുനിസിപ്പൽ സ്കൂളായിരിക്കും മുഖ്യവേദി. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും പരിപാടി. ഉച്ചക്ക് 2.30ന് മുനിസിപ്പൽ സ്കൂളിൽ സ്പീക്കർ എ.എൻ. ഷംസീർ മേള ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ എം.പി മുഖ്യാതിഥിയാകും. 24ന് നടക്കുന്ന സമാപന സമ്മേളനം കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. കലോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും അണിനിരന്ന വിളംബര ജാഥ നടത്തി. കണ്ണൂർ പ്രഭാത് ജങ്ഷനിൽ നിന്നാരംഭിച്ച് സ്റ്റേഡിയം കോർണറിൽ സമാപിച്ചു. രണ്ടു വർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന മേളയെ ആവേശത്തോടെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ജില്ല. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പരിപാടി വീക്ഷിക്കാനെത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ടാകുമെന്ന വിലയിരുത്തലിലാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.