കൃഷിയിടത്തിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ഗുരുതരപരിക്ക്
text_fieldsകാട്ടുപന്നിയുടെ കുത്തേറ്റ ആറളം ഉരുപ്പുംകുണ്ടിലെ കൊച്ചുവേലിക്കകത്ത് തങ്കച്ചൻ
ഇരിട്ടി: കൃഷിയിടത്തിൽവെച്ച് കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് സാരമായി പരിക്കേറ്റു. വയോധികനെ അക്രമിച്ച ശേഷം സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കാട്ടുപന്നിയെ പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെ വെടിവെച്ചുകൊന്ന ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു. ആറളം ഉരുപ്പുംകുണ്ടിലെ കൊച്ചുവേലിക്കകത്ത് തങ്കച്ചനാണ്(60) പന്നിയുടെ കുത്തേറ്റത്. അരക്കുതാഴെ സാരമായി പരിക്കേറ്റ തങ്കച്ചനെ ആദ്യം എടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലും എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ഉരുപ്പുംകുണ്ടിലെ കിഴക്കെപടവത്ത് കെ.ജെ. ജോസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നെൽകൃഷിക്കായി നിലം ഒരുക്കുകയായിരുന്നു തങ്കച്ചനും മറ്റ് 14 തൊഴിലാളികളും. ആറളം പഞ്ചായത്തിന് അഞ്ച് വർഷത്തേക്ക് പാട്ടത്തിന് നൽകിയതായിരുന്നു കൃഷിയിടം. പണിക്കിടയിൽ കെ.ജെ. ജോസഫിന്റെ വീട്ടിൽ വെള്ളം എടുക്കാൻ പോകുന്നതിനിടയിലാണ് തങ്കച്ചനെ പന്നി ആക്രമിച്ചത്. ബഹളം കേട്ട് കൂടെ തൊഴിലെടുക്കുന്ന 13 സ്ത്രീ തൊഴിലാളികളും ഒരു പുരുഷതൊഴിലാളിയും ചേർന്ന് പന്നിയെ കല്ലെറിഞ്ഞും മറ്റും ഓടിച്ചു.
തങ്കച്ചനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ പന്നി ജോസഫിന്റെ വീട്ടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉണ്ടെന്ന് കണ്ടെത്തി. ഉടൻതന്നെ ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷിനെ വിവരം അറിയിച്ചു.
പ്രസിഡന്റിന്റെ അനുമതിയോടെ ലൈസൻസ് തോക്കുടമ കീഴ്പ്പള്ളി അത്തിക്കലിലെ കൈപ്പനാനിക്കൽ ബേബിയെത്തി പന്നിയെ വെടിവെച്ചിട്ടു. പന്നിക്ക് മൂന്നു വെടിയേറ്റു. 75 കിലോയിലധികം തൂക്കംവരുന്ന പന്നിയെ സമീപത്ത് തന്നെ കുഴിയെടുത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, സെക്രട്ടറി രശ്മിമോൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് അന്ത്യാംകുളം, വെറ്റിറിനറി ഡോക്ടർ ശീതൾ ഡെമനിക്ക് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

