ആറളത്തെ പട്ടയം; അർഹരെ ഒഴിവാക്കിയെന്ന് പരാതി
text_fieldsകേളകം: ആറളം പുനരധിവാസ മേഖലയിൽ 200 ഓളം കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്നുണ്ടെങ്കിലും ഇതിൽ പട്ടയം അനുവദിക്കാൻ തീരുമാനിച്ചത് 90 കുടുംബങ്ങൾക്ക് മാത്രം. 20 കുടുംബങ്ങൾക്ക് നേരത്തെ കണ്ണൂരിൽ വെച്ച് പട്ടയം അനുവദിച്ചപ്പോൾ 47 കുടുംബങ്ങൾക്ക് തിങ്കളാഴ്ച ഫാമിൽ വെച്ച് മന്ത്രി ഒ.ആർ കേളുവും പട്ടയം നൽകി.
90ൽ അവശേഷിക്കുന്ന കുടുംബങ്ങൾക്ക് വൈകാതെ പട്ടയം അനുവദിക്കുമെന്നും പറയുന്നു. പട്ടയം അനുവദിക്കാൻ ഉണ്ടാക്കിയ മാനദണ്ഡത്തിനെതിരെയാണ് പരാതി. ഊര് കൂട്ടങ്ങൾ കൂടി അർഹതപ്പെട്ട കുടുംബങ്ങളെ നിശ്ചയിക്കുന്നതിന് പകരം ചിലരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് അർഹരെ കണ്ടെത്തിയതെന്ന ആരോപണവുമായി കൈയേറ്റക്കാരും വിവിധ ആദിവാസി സംഘടനകളും രംഗത്തെത്തി. ഉപകുടുംബങ്ങളിൽ പെട്ട കൈയേറ്റക്കാർക്ക് പട്ടയം നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് ആദിവാസി പുനരധിവാസ മിഷൻ അധികൃതർ പറയുന്നത്.
എന്നാൽ ഇപ്പോൾ പട്ടയം അനുവദിച്ചിരിക്കുന്നവരിൽ 20ൽ അധികം പേർ ഉപ കുടുംബങ്ങളിൽപെട്ടവരാണെന്നാണ് ആക്ഷേപം. ആദിവാസി ക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പട്ടയം അനുവദിച്ചുവെന്നാണ് ആരോപണം. ഉപകുടുംബമാണെന്നും ഇവർക്ക് പട്ടയം അനുവദിക്കരുതെന്നും കാണിച്ച് പ്രദേശവാസികൾ ജില്ലകലക്ടർക്ക് പരാതി നൽകിയിരുന്നു. പരാതി ഉയർന്ന കുടുംബത്തിനും ഇപ്പോൾ പട്ടയം അനുവദിച്ചിരിക്കുകയാണെന്നാണ് ആരോപണം
വർഷങ്ങളായി കുടിൽകെട്ടി തമാസിക്കുന്ന കുടുംബങ്ങളാണ് ഇപ്പോഴത്തെ രാഷ്ട്രീയ ഇടപെടലിൽ പുറത്തായിരിക്കുന്നത്. അനർഹരെ തള്ളിക്കയറ്റി ആറളം പുനരധിവാസ മേഖലയെ പാർട്ടി ഗ്രാമമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയർന്നു വരുമെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി ചെയർമാൻ ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.
1700ഓളം പേർ ഫാമിൽ താമസിക്കുന്നില്ലെന്നാണ് മന്ത്രി പറയുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കി അവരെക്കൂടി ഫാമിൽ സ്ഥിരതമാസക്കാരാക്കാനുള്ള നടപടിയാണ് വേണ്ടത്. ഇപ്പോൾ തമാസക്കാരല്ലെന്ന് പറഞ്ഞ് അവരുടെ ഭൂമി മുഴുവൻ പിടിച്ചെടുക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

