Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:36 AM IST Updated On
date_range 25 March 2022 5:36 AM IST700ഓളം ബസുകൾ നിരത്തിലിറങ്ങിയില്ല; അധിക സർവിസ് നടത്താതെ കെ.എസ്.ആര്‍.ടി.സി
text_fieldsbookmark_border
പടം -giri കണ്ണൂർ: നിരക്ക് വർധന ആവശ്യപ്പെട്ടുള്ള സ്വകാര്യ ബസ് പണിമുടക്ക് ജില്ലയിൽ പൂർണം. പരീക്ഷയെഴുതുന്ന വിദ്യാർഥികളടക്കമുള്ളവർ പണിമുടക്കിനെ തുടർന്ന് തീർത്തും വലഞ്ഞു. മലയോരത്തുനിന്നുള്ള യാത്രക്കാരാണ് ഏറെ ദുരിതമനുഭവിച്ചത്. സമരം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കൂടുതല്‍ സര്‍വിസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചെങ്കിലും അതുണ്ടായില്ല. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതിരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയെന്നും ആവശ്യത്തിന് യാത്രക്കാരില്ലാത്തതിനാലാണ് കൂടുതൽ സർവിസ് നടത്താതിരുന്നതുമെന്നാണ് ഇക്കാര്യത്തിൽ ജില്ല ട്രാവൽ ഓഫിസറുടെ വിശദീകരണം. കണ്ണൂർ ഡിപ്പോയിൽനിന്ന് സാധാരണ രീതിയിലുള്ള 80 സർവിസുകളാണ് പണിമുടക്ക് ദിവസവും സർവിസ് നടത്തിയത്. തലശ്ശേരി ഡിപ്പോയിൽ നിന്ന് 48, പയ്യന്നൂരിൽനിന്ന് 35 സർവിസുകളുമാണ് നടത്തിയത്. ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തില്‍ പങ്കെടുത്തു. ജില്ലയില്‍ നിലവിൽ 700ഓളം ബസുകളാണ് സര്‍വിസ് നടത്തുന്നത്. ഇവയൊന്നും ഇന്നലെ നിരത്തിലിറങ്ങിയില്ല. ഒമ്പതാംതരം വരെയുള്ള വിദ്യാർഥികളുടെ വാർഷിക പരീക്ഷ തുടങ്ങിയത് ബുധനാഴ്ചയാണ്. ഇതിനിടെയുള്ള പണിമുടക്ക് മുതിർന്നവരെപ്പോലെ തന്നെ കുട്ടികളെയും ദുരിതത്തിലാഴ്ത്തി. ടൗണുകൾ കേന്ദ്രീകരിച്ച് മാത്രമായിരുന്നു ജീപ്പടക്കമുള്ള സമാന്തര സർവിസുകൾ ഓടിയത്. അതിനാൽ പണിമുടക്ക് കൂടുതൽ ബാധിച്ചതും മലയോരത്ത് നിന്നുള്ള യാത്രക്കാരെയാണ്. കോവിഡ് പ്രതിസന്ധിമൂലം തീർത്തും പ്രതിസന്ധിയിലായ മേഖലയെ കരകയറ്റാൻ നിരക്ക് വർധനയല്ലാതെ മറ്റ് മാർഗമില്ലെന്ന് ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ രാജ്കുമാർ കരുവാരത്ത് 'മാധ്യമ'ത്തോട് പറഞ്ഞു. നേരത്തെ 1400 സ്വകാര്യ ബസുകള്‍ ജില്ലയില്‍ നിരത്തിലിറങ്ങിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ നഷ്ടംകാരണം പല ബസ് മുതലാളിമാരും ബസ് സര്‍വിസ് നിര്‍ത്തിവെച്ചതോടെയാണ് 700 ആയി ചുരുങ്ങിയത്. മിനിമം ചാര്‍ജ് 12 രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ നിരക്ക് ആറു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് സമരം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story