വീട്ടിൽ സൂക്ഷിച്ച ഒന്നര ടൺ നിരോധിത പ്ലാസ്റ്റിക് പിടികൂടി
text_fieldsചിറക്കൽ: തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ്, ഐ.വി.ഒ സ്ക്വാഡുകൾ , ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്ത പരിശോധനയിൽ ചിറക്കൽ പുഴാതി മിദ്‍ലാജിന്റെ വീട്ടിൽനിന്ന് 1600 കിലോ ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി. വർഷങ്ങളായി നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളും കൂടാതെ ബയോ കാരി ബാഗിന്റെ വ്യാജ ഉൽപന്നങ്ങളും നിരോധിത പേപ്പർ കപ്പുകളും ആണ് പിടികൂടിയത്. കോഴിക്കോട്, വടകര എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് പ്രധാനമായും ഇവിടേക്ക് സാധനങ്ങൾ കൊണ്ടുവരുന്നത്. കണ്ണൂർ മാർക്കറ്റ്, ടൗൺ പുതിയതെരു എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് വില്പന നടത്തുകയും ചെയ്യുന്നത്.
രാവിലെ ഒമ്പതിന് മുമ്പും വൈകീട്ട് അഞ്ചിനു ശേഷവുമാണ് നാല് വർഷമായി വിൽപന നടത്തി വരുന്നത്. ട്രേഡ് ലൈസൻസും എടുക്കാതെ അധികാരികളുടെയും സ്കോഡുകളുടെയും കണ്ണ് വെട്ടിച്ചാണ് ഈ അസമയത്തുള്ള കച്ചവടമെന്ന് അധികൃതർ പറഞ്ഞു. വർഷങ്ങളായി മാർക്കറ്റിൽ അനധികൃതമായി ലഭ്യമായ ബ്രാൻഡുകൾ ആയ ഓറഞ്ച്, ജംപോ, സ്റ്റാർ കേരള സൂപ്പർ, റൈറ്റ് പാക്ക്, ബോംബെ ഡയമണ്ട്, സൂപ്പർ സ്റ്റാർ, ബ്ലൂസ്റ്റാർ എന്നീ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ബയോ ക്യാരി ബാഗിന്റെ വ്യാജ ഉൽപന്നമായ റെയിൻബോ എന്ന കമ്പനിയുടെ ഉൽപന്നങ്ങളും വിവിധ ബ്രാൻഡുകളിൽ ഉള്ള പേപ്പർ കപ്പുകളും ആണ് പിടികൂടിയത്.
പിടികൂടിയ വസ്തുക്കൾ പഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റുകയും പിഴയായി 10000 രൂപ ചുമത്തുകയും ചെയ്തു. പരിശോധനയിൽ ജില്ല ശുചിത്വമിഷൻ കോഡിനേറ്റർ സുനിൽകുമാർ, ഐ.വി.ഒ സരുൺ, ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ്, അംഗം ജിഷ്ണുരാജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സരിൻ , സൂപ്രണ്ട് വിനോദ്, വി ഇ ഒ സനിൽ, ഹെൽത്ത് ഇൻസ്പെക്ടർ ജിഷാൻ, മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

