Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:33 AM IST Updated On
date_range 30 March 2022 5:33 AM ISTരേഖകളുടെ പരിശോധന പൂർത്തിയാക്കി ആറു മാസം; ചെടിക്കുളം കൊട്ടാരത്തെ 47 കുടുംബങ്ങളുടെ പട്ടയപ്രശ്‌നം നീളുന്നു
text_fieldsbookmark_border
lead ഇരിട്ടി: ആറളം പഞ്ചായത്തിലെ ചെടിക്കുളം കൊട്ടാരത്ത് 47 കുടുംബങ്ങളുടെ ഭൂമിക്ക് പട്ടയം നൽകാനുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുന്നു. ഭൂമിയുടെ രേഖകളുടെ പരിശോധന പൂർത്തിയായി ആറു മാസം കഴിഞ്ഞിട്ടും അന്തിമതീരുമാനം ഉണ്ടായിട്ടില്ല. സർക്കാറിന്റെ ഒന്നാം വാർഷികത്തിലെങ്കിലും അനുകൂല പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 47 കുടുംബങ്ങൾ വിലകൊടുത്തുവാങ്ങിയ ഭൂമിയിൽ വീടുവെച്ച് വർഷങ്ങളായി താമസിക്കുന്ന പ്രദേശം മിച്ചഭൂമിയാണെന്ന റവന്യൂ അധികൃതരുടെ കണ്ടെത്തലാണ് കുടുംബങ്ങളെ പെരുവഴിയിലാക്കിയിരിക്കുന്നത്. 2015 ഏപ്രിൽ വരെ താമസക്കാരിൽനിന്ന് നികുതി സ്വീകരിച്ചിരുന്ന പ്രദേശമാണിത്. വിവിധ കുടുംബങ്ങൾ വർഷങ്ങളായി കൈവശംവെച്ച ഭൂമി മിച്ചഭൂമിയാണെന്ന് കാണിച്ച് അളന്നുതിരിക്കാൻ റവന്യൂസംഘം എത്തിയപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. പ്രദേശത്ത് 10 ഏക്കർ 91 സെന്റ് മിച്ചഭൂമിയുണ്ടെന്നാണ് റവന്യൂസംഘം പറയുന്നത്. മൂന്ന് സർവേ നമ്പറിൽ ഉൾപ്പെട്ട മിച്ചഭൂമി ഏതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല. പ്രദേശത്തെ കുന്നത്ത് ചെറിയ അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള 55 ഏക്കർ ഭൂമിയിൽ ഉൾപ്പെട്ടതാണ് മിച്ചഭൂമി. ഇതുസബന്ധിച്ച് വർഷങ്ങളായി ഹൈകോടതിയിൽ കേസ് നടന്നുവരുകയായിരുന്നു. 2010ൽ കോടതി ഉത്തരവ് പ്രകാരമാണ് പ്രദേശത്ത് 10.91 ഏക്കർ മിച്ചഭൂമിയുണ്ടെന്ന് കണ്ടെത്തിയത്. ഇത് തിരിച്ചുപിടിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. റവന്യൂസംഘം പ്രദേശത്ത് നിരവധിതവണ പരിശോധന നടത്തിയെങ്കിലും മൂന്ന് സർവേ നമ്പറിൽ ഉൾപ്പെട്ട സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടായിരുന്നു നൽകിയിരുന്നത്. വിലകൊടുത്ത് ആധാരം രജിസ്റ്റർ ചെയ്തുവാങ്ങിയ ഭൂമിയാണ് കുടുംബങ്ങൾ വർഷങ്ങളായി വീട് വെച്ച് താമസിക്കുന്നത്. മിച്ചഭൂമിയാണെന്ന് അറിയാതെ ഭൂമി വിലകൊടുത്തുവാങ്ങി വഞ്ചിതരായവരെ സഹായിക്കാൻ ഭൂപരിഷ്കരണ നിയമത്തിലെ ഭേദഗതിയനുസരിച്ച് നടപടി തുടങ്ങിയെങ്കിലും എങ്ങും എത്തിയിട്ടില്ല. 2015 ഏപ്രിൽ മുതൽ നികുതി സ്ഥീകരിക്കാതായതോടെ പട്ടയം ലഭിക്കാൻ കൂത്തുപറമ്പ് ലാൻഡ ട്രൈബ്യൂണലിൽ അപേക്ഷ നൽകി ഹിയറിങ്ങും കഴിഞ്ഞ് കാത്തിരിക്കുകയാണ്. അഞ്ചു സെന്റ് മുതൽ ഒരേക്കർ വരെ ഭൂമിയാണ് 47 കുടുംബങ്ങളുടെ കൈവശമുള്ളത്. പട്ടയം ലഭിക്കാഞ്ഞതിനാൽ റേഷൻ കാർഡ് ഉൾപ്പെടെ സൗകര്യം പ്രദേശത്തുകാർക്ക് ലഭിക്കുന്നില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടയിലാണ് റവന്യൂസംഘം മേഖലയിൽ ക്യാമ്പ് ചെയ്ത് കൈവശരേഖകളുടെ പരിശോധന പൂർത്തിയാക്കിയത്. ഇതോടെ പ്രതീക്ഷയിലായ നാട്ടുകാർ അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story