Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:30 AM IST Updated On
date_range 8 May 2022 5:30 AM ISTഇവിടെ ഉയരങ്ങളിലെത്തി കാഴ്ചകൾ നുകരാം .....
text_fieldsbookmark_border
പി. മനൂപ് ശ്രീകണ്ഠപുരം: കാഴ്ചയുടെ സുന്ദര നിമിഷം സ്വന്തമാക്കാൻ സഞ്ചാരികളെ മാടിവിളിച്ച് മതിലേരിത്തട്ട്. പയ്യാവൂർ പഞ്ചായത്തിലുൾപ്പെടുന്ന കർണാടക അതിർത്തിയിലെ മലയോര പ്രദേശമാണ് മതിലേരിത്തട്ട്. കാഞ്ഞിരക്കൊല്ലി ശശിപാറയിൽനിന്നും കുറച്ച് ദൂരം മുകളിലോട്ട് കയറിയാൽ മതിലേരിത്തട്ടിലെത്താം. പ്രകൃതിയുടെ നേർക്കാഴ്ചക്കൊപ്പം കൊടും തണുപ്പും കോടമഞ്ഞും ആസ്വദിക്കാം. സമുദ്രനിരപ്പിൽനിന്ന് 4200 അടി ഉയരത്തിലാണ് മതിലേരിത്തട്ട്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ പരന്ന പ്രദേശമായതുകൊണ്ട് മറ്റ് അപകടസാധ്യകളും ഇവിടെയില്ല. ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിദുരന്തങ്ങൾ മതിലേരിത്തട്ടിലുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മതിലേരിത്തട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് ആടാംപാറയും തെക്കുവശത്ത് കാഞ്ഞിരക്കൊല്ലിയുമാണ്. വടക്കും കിഴക്കും ഭാഗങ്ങളിൽ കർണാടകയിൽ പെടുന്ന ബ്രഹ്മഗിരി റിസർവ് വനങ്ങളാണ്. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാനുള്ള ഭൂപ്രകൃതിയും സൗകര്യവും ഇവിടെയുണ്ട്. മതിലേരിത്തട്ടിലേക്ക് ആടാം പാറയിൽനിന്ന് മൂന്നു കിലോമീറ്ററും, കാഞ്ഞിരക്കൊല്ലി ശശിപ്പാറയിൽനിന്ന് നാലു കിലോമീറ്ററും ദൂരമേയുള്ളൂ. ഈ സ്ഥലങ്ങളിൽനിന്ന് മതിലേരിത്തട്ടിലേക്ക് റോഡ് സൗകര്യവുമുണ്ട്. ഈ റോഡുകൾ നവീകരിച്ച് ടാറിങ് നടത്തിയാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാം. ജില്ല പഞ്ചായത്തിന്റെയും ഡി.ടി.പി.സിയുടെയും ശ്രദ്ധ ഇവിടെ പതിഞ്ഞാൽ മലബാറിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി മതിലേരിത്തട്ടിനെ വികസിപ്പിക്കാം. വഞ്ചിയം, ആടാംപാറ, ഏലപ്പാറ പ്രദേശങ്ങൾ ഹോംസ്റ്റേ സംരംഭങ്ങൾക്കും യോജിച്ചതാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ മതിലേരിത്തട്ട് വികസന സമിതിയും കേരള ഫ്ലാറ്റ് ഫെൻഡർ ജീപ്പേഴ്സ് അസോസിയേഷനും ചേർന്ന് മതിലേരിത്തട്ടിലേക്ക് സാഹസിക ജീപ്പ് റാലി നടത്തിയിരുന്നു. 15 ഫോർവീൽ ഡ്രൈവ് ജീപ്പുകൾ റാലിയിൽ പങ്കെടുത്തു. ഇത് ഏറെ ജന ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മതിലേരിത്തട്ട് അടക്കമുള്ള മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ സജീവ് ജോസഫ് എം.എൽ.എ നൽകിയ സബ്മിഷന് മറുപടിയായി നേരത്തേ പറഞ്ഞിട്ടുണ്ട്. പടം -മതിലേരിത്തട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story