Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:30 AM IST Updated On
date_range 1 May 2022 5:30 AM ISTഇടിഞ്ഞ് തേങ്ങ വില; ആശങ്കയിൽ കർഷകർ
text_fieldsbookmark_border
കണ്ണൂർ: തേങ്ങയുടെ തറവില ഇടിഞ്ഞതോടെ കേരകർഷകർ കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ വർഷം ഇതേസമയം കിലോ 45 രൂപയുണ്ടായിരുന്ന തേങ്ങക്കിപ്പോൾ വില കിലോക്ക് 28 രൂപയായി കുറഞ്ഞു. 35 ശതമാനത്തോളം വിലക്കുറവാണ് ഈ വർഷം അനുഭവപ്പെടുന്നത്. മൂന്നു-നാല് മാസമായി തേങ്ങവില താഴോട്ടുപോകുന്നതിൽ കടുത്ത ആശങ്കയിലാണ് കർഷകർ. തേങ്ങയുടെ സീസണായിരുന്ന ജനുവരി-ഫെബ്രുവരി മാസം വില കുത്തനെ ഇടിയുകയായിരുന്നു. കഴിഞ്ഞ മാസം മാത്രമാണ് നേരിയ വർധനവുണ്ടായതെന്ന് കർഷകർ പറഞ്ഞു. അതേസമയം, ഉൽപാദന ചെലവ് വർധിക്കുന്നതാണ് പ്രധാന വെല്ലുവിളി. തടം തുറക്കാൻ തെങ്ങ് ഒന്നിന് 100 രൂപ നൽകണം. തേങ്ങയിടാൻ 50 -60 രൂപയാകും. തേങ്ങ പൊതിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിനും വേണം നല്ലൊരു തുക. വളത്തിന്റെ വില ഉയർന്നതും പ്രതിസന്ധിക്കിടയാക്കി. കേരഫെഡ് വഴി തേങ്ങ സംഭരിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും കൃത്യമായി തേങ്ങയെടുക്കുന്നില്ലെന്നും കേരഫെഡിന്റെ നിബന്ധനകൾ വലക്കുകയാണെന്നും കർഷകർ പറഞ്ഞു. വിപണിയിലെ അതേ വിലക്കാണ് കേരഫെഡും കർഷകരിൽനിന്ന് തേങ്ങയെടുക്കുന്നത്. ചെറിയ പൊട്ടലുകളുണ്ടെങ്കിൽ പോലും തേങ്ങയെടുക്കുന്നില്ലെന്നും വിളഞ്ഞില്ലെന്നുകാണിച്ച് തേങ്ങയിൽ പകുതിയും മാറ്റിയിടുന്നതായും കർഷകർ ആരോപിക്കുന്നു. കൊപ്ര വിലയിലും വലിയ തോതിലുള്ള ഇടിവുവന്നിട്ടുണ്ട്. നേരത്തെ ക്വിന്റലിന് 10,630 രൂപയായിരുന്ന കൊപ്രക്ക് നിലവിൽ 8500, 8700 രൂപയാണ് ലഭിക്കുന്നത്. സർക്കാർ സംഭരണം ഉറപ്പുവരുത്തിയാൽ മാത്രമേ നാളികേര കർഷകർക്ക് പിടിച്ചുനിൽക്കാനാവൂ. സംഭരണം കാര്യക്ഷമമല്ലാത്തതും വില സ്ഥിരതയില്ലാത്തതുമാണ് നാളികേര കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. ........................................... കൃഷിഭവനിൽനിന്ന് സഹായമില്ല നാളികേര കർഷകനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ കേരഫെഡിൽനിന്ന് തേങ്ങയെടുക്കുകയുള്ളൂ. എന്നാൽ, പലയിടങ്ങളിൽനിന്നും കൃഷിഭവൻ അധികൃതർ വേണ്ട നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. സർട്ടിഫിക്കറ്റിനായി കരം അടച്ചതിന്റെ രസീത് ആവശ്യമാണ്. തെങ്ങു കർഷകനാണെന്ന് കൃഷി ഓഫിസർ നേരിട്ടെത്തി പരിശോധിച്ച് സാക്ഷ്യപ്പെടുത്തുകയും വേണം. എന്നാൽ, മൂന്നും നാലും തവണ കൃഷിഭവനുകൾ കയറിയിറങ്ങിയിട്ടും അധികൃതർ വേണ്ടത് ചെയ്യുന്നില്ലെന്ന് കർഷകർ പറഞ്ഞു. പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ കേന്ദ്ര-സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story