Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:30 AM IST Updated On
date_range 13 April 2022 5:30 AM ISTശ്രീകണ്ഠപുരം നഗരവികസനം സമയബന്ധിതമായി പൂർത്തിയാക്കും
text_fieldsbookmark_border
ശ്രീകണ്ഠപുരം: നഗരത്തിന്റെ മുഖഛായ മാറ്റുന്ന നഗരവികസന പദ്ധതി അതിവേഗത്തിൽ നടപ്പാക്കാൻ വികസന സമിതി യോഗത്തിൽ ധാരണ. ചൊവ്വാഴ്ച നഗരസഭാ ഹാളിൽ സജീവ് ജോസഫ് എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് കാര്യങ്ങൾ ചർച്ചചെയ്ത് പദ്ധതി വേഗത്തിൽ നടപ്പാക്കാൻ തീരുമാനിച്ചത്. ശ്രീകണ്ഠപുരം നഗര വികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി സർക്കാർ അഞ്ചുകോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചിട്ടുള്ളത്. വികസനം സംബന്ധിച്ച ചർച്ചയിൽ പ്രളയ പരിഹാരമാർഗങ്ങളടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉയർന്നുവന്നു. എന്നാൽ, അനുവദിച്ച അഞ്ചു കോടി രൂപകൊണ്ട് ചെയ്യാനാവുന്ന നഗരത്തിന്റെ മുഖം മാറുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഇടപെടുമെന്നും എം.എൽ.എ പറഞ്ഞു. ശ്രീകണ്ഠപുരം കക്കറക്കുന്ന് മുതൽ കോട്ടൂർ ഐ.ടി.സി റോഡ് വരെയും സെൻട്രൽ ജങ്ഷൻ മുതൽ ഓടത്ത് പാലം വരെയും റോഡിനിരുവശത്തും ശാസ്ത്രീയ രീതിയിൽ വീതി കൂട്ടി മികച്ച നടപ്പാത ഒരുക്കും. ഇവിടങ്ങളിൽ വൈദ്യുതി ദീപങ്ങളും സ്ഥാപിക്കും. പുഴയോരത്തെ പൊതുമരാമത്ത് ഭൂമിയിൽ ടൗൺ സ്ക്വയർ നിർമിക്കാനും ധാരണയായി. റോഡിലെ മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കും വിധത്തിലാണ് ഓടകൾ നിർമിക്കുക. വിശദമായ പ്രോജക്ട് റിപ്പോർട്ട് ഉടൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തയാറാക്കും. പ്രളയദുരിതം ഒഴിവാക്കുന്നതിനും മറ്റു വികസനങ്ങൾക്കുമായി വീണ്ടും സർക്കാറിൽ സമ്മർദം ചെലുത്തുമെന്നും എം.എൽ.എ പറഞ്ഞു. നഗരസഭ അധ്യക്ഷ കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. അസി.എൻജിനീയർ എം. ജഗദീഷ് പദ്ധതി വിശദീകരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.സി. രാഘവൻ, കെ.പി. ഗംഗാധരൻ, അബ്ദുറഹ്മാൻ, തങ്കച്ചൻ മാത്യു, വർഗീസ് വയലാമണ്ണിൽ, പി. മാധവൻ, ടി.കെ. വത്സലൻ, കെ. ബിജു, വ്യാപാരി ഏകോപന സമിതി യൂനിറ്റ് ജന.സെക്രട്ടറി സി.കെ. അലക്സ്, ഒ.വി. ബഷീർ, നഗരസഭ സെക്രട്ടറി കെ. പ്രവീൺ, പ്രസ് ഫോറം പ്രസിഡന്റ് പി. മനൂപ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story