Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:29 AM IST Updated On
date_range 13 April 2022 5:29 AM ISTകാത്തിരിപ്പിന് വിരാമം; കടന്നപ്പള്ളി, പാണപ്പുഴ വില്ലേജുകളിൽ മിച്ചഭൂമി അളന്നുനൽകാൻ ധാരണ
text_fieldsbookmark_border
പയ്യന്നൂർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് കടന്നപ്പള്ളി, പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ മിച്ചഭൂമിപ്രശ്നത്തിന് പരിഹാരമാവുന്നു. നേരത്തേ അനുവദിച്ച ഭൂമി അളന്നുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പാണപ്പുഴ, കടന്നപ്പള്ളി വില്ലേജുകളിലായി ആയിരത്തി അഞ്ഞൂറിലധികം പേരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമാവുന്നത്. 1973 മുതൽ ഭൂമി അനുവദിച്ചിരുന്നുവെങ്കിലും അളന്നു നൽകാത്തതിനാൽ ഇത് ഉപയോഗപ്പെടുത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ നടന്ന ഗുണഭോക്താക്കളുടെ യോഗത്തിലാണ് പതിച്ചുകിട്ടിയ മിച്ചഭൂമി അളന്നു തിരിച്ച് കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. റവന്യു ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്തയോഗത്തിലാണ് തീരുമാനം. വർഷങ്ങൾക്കു മുമ്പ് ജന്മിമാരിൽനിന്ന് ഏറ്റെടുത്ത ഭൂമി കാടുമൂടിക്കിടക്കുന്നതുമൂലം അളന്നു കൊടുക്കുന്ന പ്രവൃത്തി ഏറെ ശ്രമകരമാണ്. എങ്കിലും ചുവപ്പുനാടകളഴിച്ച് രണ്ടു മാസത്തിനകം അളന്നു കൊടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് റവന്യു വകുപ്പ്. മാത്രമല്ല, ഓരോ വ്യക്തിയുടെ പറമ്പുകളിലേക്കും ചെറിയ റോഡ് വരെ വെട്ടി നൽകാനുള്ള നടപടിയുമുണ്ടാകും. പാണപ്പുഴ വില്ലേജിൽപെട്ട റീസർവേ 35/2 ബിയിൽ ഉൾപ്പെടുന്ന മിച്ചഭൂമി ആദ്യഘട്ടത്തിൽ അളന്നുനൽകാൻ ജനകീയസമിതിയും രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ തഹസിൽദാർ എം.കെ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ, വൈസ് പ്രസിഡന്റ് കെ. മോഹനൻ, ഡെപ്യുട്ടി തഹസിൽദാർമാരായ കെ. രാജൻ, പി. കമാലാക്ഷൻ, പാണപ്പുഴ വില്ലേജ് ഓഫിസർ കെ. അബ്ദുൽ കരീം, കടന്നപ്പള്ളി വില്ലേജ് ഓഫിസർ ടി.എസ്. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പി.വൈ.ആർ മിച്ചഭൂമി കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ മിച്ചഭൂമി അളന്നുനൽകുന്നതിന്‍റെ ഭാഗമായി നടന്ന യോഗം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story