Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:31 AM IST Updated On
date_range 12 April 2022 5:31 AM ISTഇരിട്ടി ഇക്കോ പാർക്ക് നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു
text_fieldsbookmark_border
ഇരിട്ടി: പായം പഞ്ചായത്തിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ഇരിട്ടി ഇക്കോ പാർക്കിന്റെ നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഈ മാസം 18ന് പാർക്കിന്റെ ഉദ്‌ഘാടനം നടത്താനുള്ള ഒരുക്കങ്ങളാണ് തകൃതിയായി നടന്നുവരുന്നത്. പഴശ്ശി പദ്ധതിയുടെ ജലാശയത്തിന്റെ ഭാഗമായ ബാവലി പുഴയോരം അതിരിട്ടുനിൽക്കുന്ന പത്തേക്കറോളം സ്ഥലമാണ് ഇതിനായി വിനിയോഗിക്കുക. പഴശ്ശി പദ്ധതിക്കായി അക്വയർ ചെയ്യപ്പെട്ട ഭൂമിയിൽ വെള്ളം കയറാത്ത ഈ പ്രദേശം 30 വർഷം മുമ്പ് വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗത്തിന് കൈമാറുകയും 1988ൽ ഇവിടെ മഹാത്മാഗാന്ധിയുടെ പേരിൽ പാർക്ക് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, സംരക്ഷിക്കാനാളില്ലാതെ സാമൂഹികദ്രോഹികളുടെ കടന്നുകയറ്റത്തിൽ രണ്ടുവർഷം കൊണ്ട് തന്നെ, മനോഹരമായിരുന്ന പാർക്ക് നശിച്ചു. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ കൈയിൽ പത്തേക്കറോളം സ്ഥലമുള്ളതിൽ പകുതിയോളം സ്ഥലത്ത് അക്കേഷ്യ മരങ്ങൾ വെച്ചുപിടിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ള പഴയപാർക്ക് നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ ഇക്കോ പാർക്കിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്നത്. ബാക്കി ഭാഗം കൂടി ഉപയോഗപ്പെടുത്താനുള്ള ശ്രമവും നടന്നുവരുന്നു. ചെറിയ ഉദ്യാനം, ടൂറിസ്റ്റുകൾക്കുള്ള ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ശൗചാലയങ്ങൾ എന്നിവ ഒരുക്കുന്നതിന്റെ പ്രവൃത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്. വൻ മരങ്ങളെല്ലാം അതേപടി നിലനിർത്തി അടിക്കാടുകൾ വെട്ടിത്തെളിച്ച് പാർക്കിനകത്ത് നടപ്പാതകൾ നിർമിക്കുന്ന പ്രവൃത്തിയും നടക്കുന്നു. പഞ്ചായത്തിന്റെ മേൽക്കൈയിൽ ജനകീയ കമ്മിറ്റി രൂപവത്കരിച്ചാണ് നിർമാണ പ്രവൃത്തികൾ നടന്നുവരുന്നതെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പായം പഞ്ചായത്ത് മുൻ മെംബർ കൂടിയായ സുശീൽ ബാബു പറഞ്ഞു. അതേസമയം പെരുമ്പറമ്പിൽ ഇക്കോ പാർക്ക് വരുന്നതോടെ ഇരിട്ടിക്കൊരു ഉല്ലാസകേന്ദ്രം എന്ന സ്വപ്നം യാഥാർഥ്യമാവുകയാണ്. പടിയൂർ പഞ്ചായത്തിലെ നിർദിഷ്ട ടൂറിസം പദ്ധതിയും കൂടിയാകുമ്പോൾ ഇരിട്ടി മേഖലയെ കണ്ണൂർ ജില്ലയിലെ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
