Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:30 AM IST Updated On
date_range 2 April 2022 5:30 AM ISTവിനോദ സഞ്ചാരികളെ കരിമ്പം ഫാമിലേക്ക് ആകർഷിക്കും -മന്ത്രി എം.വി. ഗോവിന്ദൻ
text_fieldsbookmark_border
തളിപ്പറമ്പ്: കേരളത്തിൽ വിനോദസഞ്ചാരത്തിനെത്തുന്നവർ അവരുടെ ദൗത്യം പൂർത്തിയാകണമെങ്കിൽ കരിമ്പം ഫാം സന്ദർശിക്കണമെന്ന നിലയിൽ ലോകോത്തര നിലവാരത്തിലുള്ള ഫാം ടൂറിസമാണ് കരിമ്പം ഫാമിൽ നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ആർ.എ.ടി.ടി.സി ഹാളിൽ നടന്ന ഫാം ടൂറിസം അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കരിമ്പം ഫാമിൽ ലോകോത്തര നിലവാരത്തിൽ ഫാം ടൂറിസം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അവലോകന യോഗം സംഘടിപ്പിച്ചത്. പരമ്പരാഗത കൃഷിരീതികൾ നിലനിർത്തി ആധുനിക സങ്കേതങ്ങളിലൂടെ അത്യുൽപാദന ശേഷി കൈവരിക്കാനും അത് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് പഠിക്കാനും സാധിക്കുന്ന രീതിയിൽ ഫാമിനെ സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയും ചിന്തകനുമായിരുന്ന ജവഹർലാൽ നെഹ്റു ഫാം സന്ദർശന വേളയിൽ താമസിച്ചിരുന്ന ബംഗ്ലാവാണ് ഫാമിന്റെ പ്രധാന ആകർഷണീയത. അത് അർഹിക്കുന്ന പവിത്രതയോടെ സംരക്ഷിച്ച് ചരിത്ര മ്യൂസിയമാക്കി മാറ്റണം. ഫാമിനോട് ചേർന്ന ജൈവവൈവിധ്യ കേന്ദ്രത്തിൽ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ജില്ലയിലെ പ്രധാന കാർബൺ ന്യൂട്രൽ കേന്ദ്രമാക്കി മാറ്റും. ലോകപ്രശസ്ത പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ ടൂറിസം സാധ്യത പ്രത്യേകമായി പരിഗണിക്കുമ്പോൾത്തന്നെ കരിമ്പം ഫാമിലെത്തുന്നവർക്ക് പന്നിയൂർ ഗവേഷണ കേന്ദ്രത്തെക്കുറിച്ച് മനസ്സിലാക്കാൻ അതിന്റെ ചെറുപതിപ്പ് സ്ഥാപിക്കണം. ചരിത്രപരമായതും പൗരാണികതയുള്ളതുമായ കാര്യങ്ങൾ അതുപോലെ നിലനിർത്തി ആധുനിക രീതിയിൽ കരിമ്പം ഫാമിന്റെ ഏറെ പ്രത്യേകതകളുള്ള ഭൂപ്രകൃതിയെ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ഫാം ടൂറിസമാണ് നടപ്പാക്കേണ്ടതെന്നും മൂന്നുവർഷം കൊണ്ട് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഫാമിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ വിശദമായ റിപ്പോർട്ടുകളോടൊപ്പം തയാറാക്കിയ വിഡിയോ പ്രദർശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story