Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:35 AM IST Updated On
date_range 4 March 2022 5:35 AM ISTപായത്ത് കുടുംബാരോഗ്യകേന്ദ്രം ഒരുങ്ങി
text_fieldsbookmark_border
ഇരിട്ടി: പ്രളയത്തിൽ തകർന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പകരം പായം പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രമൊരുങ്ങി. വള്ളിത്തോടുള്ള പ്രാഥമികാരോഗ്യ കേന്ദ്രമാണ് 2018ലെ പ്രളയത്തിൽ മണ്ണിടിഞ്ഞ് തകർന്നത്. തുടർന്ന്, ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ പുതിയ കെട്ടിടത്തിനായി ഫണ്ട് അനുവദിക്കുകയായിരുന്നു. വള്ളിത്തോട് ഷാരോൺ ഫെലോഷിപ് പള്ളി സൗജന്യമായി നൽകിയ ഒന്നരയേക്കർ സ്ഥലത്താണ് ആധുനിക രീതിയിലുള്ള കെട്ടിടം പണിതത്. ഇരുനില കെട്ടിടത്തിന്റെ മുഴുവൻ പ്രവൃത്തിയും പൂർത്തിയായി. പാർക്കിങ് സൗകര്യവും കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള പ്രധാന വഴിയുമാണ് ഇനി നിർമിക്കാനുള്ളത്. ഷാരോൺ പള്ളിയുടെ പഴയ കെട്ടിടത്തിലാണ് താൽകാലികമായി ഇപ്പോൾ ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. രണ്ടു സ്ഥിരം ഡോക്ടർമാരുടെയും ഒരു പഞ്ചായത്ത് ഡോക്ടറുടെയും സേവനം ഇവിടെയുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ രോഗികൾക്ക് കൂടുതൽ സൗകര്യം ലഭിക്കും. അത്യാഹിത വിഭാഗം, ഗർഭകാല പരിശോധന, വയോജന ക്ലിനിക്, പ്രതിരോധ കുത്തിവെപ്പ്, മുലയൂട്ടൽ കേന്ദ്രം, മൂന്നു ഒ.പി കൗണ്ടറുകൾ, ലബോറട്ടറി, ഫാർമസി തുടങ്ങിയവക്ക് പുതിയ കെട്ടിടത്തിൽ പ്രത്യേകം സൗകര്യമുണ്ടാകും. കോൺഫറൻസ് ഹാളുമുണ്ട്. കിടത്തിച്ചികിത്സയില്ലെങ്കിലും അടിന്തരഘട്ടത്തിൽ ഒരേസമയം നാലുപേരെ വരെ ചികിത്സിക്കാൻ കിടക്ക ഉൾപ്പെടെയുള്ള സൗകര്യം ഇവിടെയുണ്ടാകും. നിലവിലുള്ള ജീവിതശൈലി രോഗ നിർണയ ക്ലിനിക്, ശ്വാസകോശ സംബന്ധ അസുഖമുള്ളവർക്കുള്ള ശ്വാസ് ക്ലിനിക്, വിഷാദ രോഗികൾക്കായുള്ള ആശ്വാസ് ക്ലിനിക് തുടങ്ങിയവ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറുന്നതോടെ ഇവയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനാകും. നിലവിൽ മുന്നൂറോളം രോഗികൾ ദിനംപ്രതി ആരോഗ്യ കേന്ദ്രത്തിലെത്തുന്നുണ്ട്. കുടുംബാരോഗ്യകേന്ദ്രം യാഥാർഥ്യമായാൽ ഇതിലും കൂടുതൽ പേർക്ക് സേവനം നൽകാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അറിയിച്ചു. -------------------- photo: payam panchayath family health centre പായം പഞ്ചായത്തിലെ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story