Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:38 AM IST Updated On
date_range 19 Feb 2022 5:38 AM ISTവിവാഹ വീടുകളിൽ ആഭാസം അനുവദിക്കില്ലെന്ന് പൊലീസ്; പിന്തുണയുമായി ജനപ്രതിനിധികൾ
text_fieldsbookmark_border
തളിപ്പറമ്പ്: വിവാഹ ആഘോഷങ്ങളുടെ പേരിൽ ഉണ്ടാകുന്ന ആഭാസകരമായ പ്രവൃത്തി നിയന്ത്രിക്കുന്നതിന് തളിപ്പറമ്പ് സബ്ഡിവിഷൻ പരിധിയിൽ നിയന്ത്രണമേർപ്പെടുത്താൻ പൊലീസ് ഒരുങ്ങുന്നു. തോട്ടടയിൽ വിവാഹ ഘോഷയാത്രക്കിടെയുണ്ടായ സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി നടപടിയുമായി രംഗത്തെത്തിയത്. തളിപ്പറമ്പ് സബ് ഡിവിഷൻ പരിധിയിൽ തളിപ്പറമ്പ്, ശ്രീകണ്ഠപുരം, ആലക്കോട്, പയ്യാവൂർ, കുടിയാന്മല പൊലീസ് സ്‌റ്റേഷൻ പരിധിയിലെ നഗരസഭ, പഞ്ചായത്ത് ഭരണാധികാരികളോടും ജനപ്രതിനിധികളോടും സെക്രട്ടറിമാരോടും വിഷയത്തിൽ ഇടപെടൽ നടത്തണമെന്ന് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ രേഖാമൂലം അഭ്യർഥിച്ചു. നിയമവിരുദ്ധ പ്രവൃത്തി വിവാഹ വീട്ടിൽ ഉണ്ടാവുകയില്ലെന്ന് അതത് വീട്ടുകാർക്ക് ഉറപ്പുവരുത്താൻ സാധിക്കണമെന്നും വിവരങ്ങൾ യഥാസമയം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയാണെങ്കിൽ പൊലീസ് സഹായം ലഭ്യമാക്കുമെന്നും ഡിവൈ.എസ്.പി അറിയിച്ചു. ----------------------- അനുമതിയില്ലാതെ ഗാനമേള അനുവദിക്കില്ല തളിപ്പറമ്പ്: വിവാഹം, വിവാഹ സൽക്കാരം തുടങ്ങിയവ നടക്കുന്ന വീടുകളിലും ഓഡിറ്റോറിയങ്ങളിലും ബോക്സ് വെച്ചുള്ള ഗാനമേള മുൻകൂർ അനുമതി വാങ്ങാതെ അനുവദിക്കില്ലെന്ന് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നൽകിയ സർക്കുലറിലും ഗാനമേള നിയന്ത്രണം വ്യക്തമാക്കുന്നുണ്ട്. മിക്കയിടത്തും പാട്ടുകളുടെയും നൃത്തത്തിന്‍റെയും പേരിൽ സംഘട്ടനം ഉണ്ടാവുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് കാലത്ത് ഉത്സവങ്ങളും മറ്റ് പൊതുപരിപാടികളും ഇല്ലാതെ കഷ്ടപ്പെടുന്ന ഗായകർക്ക് ലഭിക്കുന്ന അത്യാവശ്യ വരുമാനം കൂടി ഇല്ലാതാക്കുന്നതാണ് ഇത്തരമൊരു തീരുമാനമെന്ന് ചില ഗായകർ അഭിപ്രായപ്പെട്ടു. തീരുമാനത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കേരള ജില്ല കമ്മിറ്റിയും പ്രതിഷേധിച്ചു. --------------------- നഗരസഭ യോഗം ചേർന്നു തളിപ്പറമ്പ്: വിവാഹ വീടുകളിലെ ആഭാസം നിയന്ത്രിക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്ന ഡിവൈ.എസ്.പിയുടെ അഭ്യർഥന മാനിച്ച്, വെള്ളിയാഴ്ച വൈകീട്ട് ചേർന്ന ആന്തൂർ നഗരസഭ കൗൺസിലർമാരുടെ യോഗത്തിൽ അദ്ദേഹത്തെയും പങ്കെടുപ്പിച്ചു. വിവാഹങ്ങളും വിവാഹ സല്‍ക്കാരങ്ങളും ലഹരി മുക്തമായും സഭ്യമായും നടത്തുമെന്ന് ഉറപ്പുവരുത്താന്‍ ആന്തൂര്‍ നഗരസഭയില്‍ ജാഗ്രത സമിതിയും രൂപവത്കരിച്ചു. നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ ചെയര്‍മാനായാണ് നഗരസഭതല ജാഗ്രത സമിതി രൂപവത്കരിച്ചത്. വരും ദിവസങ്ങളില്‍ മുഴുവൻ വാര്‍ഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപവത്കരിക്കും. ആന്തൂര്‍ നഗരസഭതല ജാഗ്രത സമിതി യോഗത്തില്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി ക്ലാസെടുത്തു. ചെയര്‍മാന്‍ പി. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വി. സതീദേവി, സ്ഥിരം സമിതി അംഗം കെ.പി. ഉണ്ണികൃഷ്ണന്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സൻ കെ.പി. ശ്യാമള, സെക്രട്ടറി പി.എന്‍. അനീഷ് എന്നിവര്‍ സംസാരിച്ചു. --------------- ------- comment വിവാഹ ആഘോഷങ്ങളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരുകയും ആഘോഷങ്ങള്‍ ആഭാസങ്ങളായി മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികളും പൊതുസമൂഹവും ജാഗ്രത പാലിക്കണം. ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ഇടപെടുന്നതോടെ, വിവാഹ വീടുകളിൽ നടക്കുന്ന ലഹരി വിതരണമുൾപ്പെടെയുള്ള ആഭാസങ്ങൾ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇതിനുള്ള തുടക്കമായാണ് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നല്‍കിയ നിര്‍ദേശം സൗണ്ട് സെറ്റുകാര്‍ക്കോ ഗായകർക്കോ എതിരല്ല. അവരുടെ ജോലി കളയാനുള്ള തീരുമാനവുമല്ല. ടി.കെ. രത്നകുമാർ, (ഡിവൈ.എസ്.പി, തളിപ്പറമ്പ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story