Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരിമ്പം പുഴയില്‍...

കരിമ്പം പുഴയില്‍ ഇത്തവണയും ജനകീയ തടയണ

text_fields
bookmark_border
കരിമ്പം പുഴയില്‍ ഇത്തവണയും ജനകീയ തടയണ
cancel
തളിപ്പറമ്പ്: പതിവുതെറ്റിക്കാതെ കരിമ്പം പുഴയില്‍ ഇത്തവണയും തടയണ കെട്ടാന്‍ ജനകീയ കൂട്ടായ്മ. വര്‍ഷങ്ങളായി ജല അതോറിറ്റി ഉപേക്ഷിച്ച തടയണയും കിണറും വിട്ടുനല്‍കുന്നതിലും ഏറ്റെടുക്കുന്നതിലും അതോറിറ്റിയും കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തും കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധം നിലനിൽക്കുന്നതിനിടയിലാണ് ഈ വർഷവും തടയണ നിർമിച്ചത്. നിരവധി വര്‍ഷങ്ങള്‍ തളിപ്പറമ്പ് പഞ്ചായത്തിലും പിന്നീട് നഗരസഭയിലും പരിയാരം, പട്ടുവം പഞ്ചായത്തുകളുടെ ചിലഭാഗങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നതിന് ജല അതോറിറ്റി നിര്‍മിച്ച കിണറില്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഇതിനോട് ചേര്‍ന്ന് അണക്കെട്ടും നിര്‍മിച്ചത്. വേനല്‍ക്കാലമെത്തുന്നതോടെ അണക്കെട്ടിന് ഷട്ടറുകളിട്ട് ഇതിനിടയില്‍ മണ്ണുനിറച്ചാണ് വെള്ളം തടഞ്ഞുനിര്‍ത്തിയിരുന്നത്. ഇങ്ങനെ വെള്ളം തടഞ്ഞുനിര്‍ത്തുന്നതിനാല്‍ കരിമ്പത്തെയും ചവനപ്പുഴ, പൂമംഗലം പ്രദശങ്ങളിലെയും കുടിവെള്ളക്ഷാമത്തിന്​ ഒരു പരിധിവരെ പരിഹാരമായിരുന്നു. കാര്‍ഷിക മേഖലക്കും സഹായകമായി. എന്നാല്‍, ജപ്പാന്‍ കുടിവെള്ള പദ്ധതി വന്നതോടെയാണ്​ കിണറും തടയണയും ജല അതോറിറ്റി പൂര്‍ണമായി ഉപേക്ഷിച്ചത്. ഇതോടെ അണക്കെട്ടിന് ഷട്ടറുകളിടുന്നത് അനിശ്ചിതത്വത്തിലാവുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യുമെന്ന ഘട്ടത്തിലാണ് ജനകീയ കൂട്ടായ്മയില്‍ തടയണ നിർമാണം തുടങ്ങിയത്. തടയണയുടെ നിയന്ത്രണം നാട്ടുകാര്‍ ഏറ്റെടുത്തിട്ട് ഏഴുവര്‍ഷം കഴിഞ്ഞു. കോണ്‍ക്രീറ്റ് തൂണുകള്‍ക്കിടയില്‍ ഇടുന്ന ഇരുമ്പ് ഷട്ടറുകള്‍ കാലപ്പഴക്കം കൊണ്ട് ഭൂരിഭാഗവും നശിച്ച നിലയിലാണ്. ഇപ്പോൾ പുഴമണല്‍ ചാക്കില്‍ നിറച്ചാണ് ഉപയോഗിക്കുന്നത്. 800ലേറെ ചാക്കുകള്‍ ഇത്തരത്തിൽ തടയണ നിര്‍മിക്കാന്‍ ആവശ്യമായി വരുന്നുണ്ട്. ഒരോ വര്‍ഷവും തടയണ നിര്‍മാണത്തിനുള്ള ചെലവ് ഏറിവരുകയാണ്. ഇതിനായി മുന്നിട്ടിറങ്ങുന്ന നാട്ടുകാരുടെ മാത്രം ബാധ്യതയായി കരിമ്പത്തെ തടയണ നിര്‍മാണം മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ മുന്നോട്ടുപോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇത്തവണ തടയണ നിര്‍മാണം വൈകിയത്. നാട്ടുകാരുടെയും കര്‍ഷകരുടെയും ദുരിതം കണക്കിലെടുത്താണ് ഇത്തവണകൂടി തടയണ നിര്‍മിക്കാന്‍ ജനകീയ കൂട്ടായ്മ തയാറായത്. പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണിയായ തോട്ടില്‍ കരിമ്പത്തെ തടയണ മൂന്ന് കിലോമീറ്ററിലേറെ നീളത്തില്‍ വെള്ളം സംഭരിക്കാന്‍ സഹായിക്കുന്നതാണ്. ജല അതോറിറ്റി ഇതിന്റെ നിയന്ത്രണം കുറുമാത്തൂര്‍ പഞ്ചായത്തിന് കൈമാറണമെന്നും ഇത് ഏറ്റെടുത്ത് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ നവീകരിച്ച് പുതിയ ഷട്ടറുകള്‍ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കരിമ്പത്ത് തോട്ടിലെ തടയണയില്‍ ഷട്ടര്‍ ഇടുന്നതോടെ ജനുവരി മുതല്‍ നാലുമാസത്തോളം ഇത് ശുദ്ധജല സംഭരണിയായി മാറും. എന്നാല്‍, ഇത്തവണ ഷട്ടറുകൾ ഇടാന്‍ വൈകിയതും നീരൊഴുക്ക് കുറഞ്ഞതും കാരണം വരുന്ന രണ്ടുമാസത്തേക്കുള്ള വെള്ളം തന്നെ ലഭിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. തടയണ നിര്‍മാണത്തിന് പി. അബ്ദുറഹ്മാന്‍, എം. സുരേഷ്, ടി. ശശി, വി.വി. ലക്ഷ്മണന്‍, കെ. ബാലന്‍, പി. മുകുന്ദന്‍, കെ. രവീന്ദ്രന്‍, എം. രാജീവന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story