Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:32 AM IST Updated On
date_range 29 Jan 2022 5:32 AM ISTഈ വിശ്രമ ബെഞ്ച് സ്മാർട്ടാണ്.....
text_fieldsbookmark_border
തളിപ്പറമ്പ്: പ്ലാസ്റ്റിക് നിർമാർജനത്തിന് വേറിട്ട മാതൃകയുമായി തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം വളന്‍റിയർമാർ. വീടുകളിലും പരിസരങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കഴുകി ഉണക്കി ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക് കുപ്പികളിൽ കുത്തിനിറച്ച് വിദ്യാർഥികൾ കുപ്പിക്കട്ടകൾ അഥവാ ഇക്കോ ബ്രിക്കുകൾ നിർമിച്ചു. എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്തം എന്ന സന്ദേശം വളന്‍റിയർമാരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂത്തേടത്ത് എൻ.എസ്.എസ് യൂനിറ്റ് കുപ്പിക്കട്ടകളുടെ നിർമാണം ആരംഭിച്ചത്. ഒരുലിറ്റർ കുപ്പിയിൽ 300 മുതൽ 350 ഗ്രാം വരെ പ്ലാസ്റ്റിക് മാലിന്യം നിറക്കാൻ സാധിക്കും. ഒരു വളന്‍റിയർ അഞ്ചെണ്ണം എന്ന നിലയിൽ ആദ്യഘട്ടത്തിൽ 500 കുപ്പിക്കട്ടകൾ ഇതിനകം നിർമിച്ചു. ഇതുവഴി 175 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം കുപ്പിക്കട്ടകളാക്കി മാറ്റി. മിഠായി കടലാസ്, കാരി ബാഗുകൾ, പാൽ കവറുകൾ തുടങ്ങി വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചാണ് കുപ്പിക്കട്ടകൾ തയാറാക്കിയിരിക്കുന്നത്. ഇത്തരത്തിൽ നിർമിച്ച 320 കുപ്പിക്കട്ടകൾ ഉപയോഗിച്ചാണ് സ്കൂൾ പരിസരത്തെ മാവിനുചുറ്റും വിശ്രമ ബെഞ്ച് സ്ഥാപിച്ചത്. പ്ലാസ്റ്റിക് ശേഖരിച്ച് കുപ്പിക്കട്ടകളാക്കുന്നതിലൂടെ മാലിന്യ നിർമാർജനത്തോടൊപ്പം പ്രകൃതി സംരക്ഷണവുമാണ് ലക്ഷ്യമിടുന്നതെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.വി. രസ്ന മോൾ പറഞ്ഞു. വളന്‍റിയർമാരായ പി.വി. അമൽരാജ്, എം. അഭയ്, സായൂജ് ആർ. നാഥ്, എ. നിവേദ് രവീന്ദ്രൻ, ശാശ്വത് ദാസ്, അർജുൻ ദാസ്, അലോക് രമേശ് എന്നിവർ വിശ്രമ ബെഞ്ച് സ്ഥാപിക്കാൻ നേതൃത്വം നല്കി. പടം - തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ഇരിപ്പിടം നിർമിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
