Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:29 AM IST Updated On
date_range 11 Dec 2021 5:29 AM ISTമാനന്തവാടി - കണ്ണൂർ വിമാനത്താവളം പാത വികസനം; വനഭൂമി വിട്ടുനൽകാത്തതിൽ ജനരോഷം
text_fieldsbookmark_border
കേളകം: മാനന്തവാടി -കണ്ണൂർ വിമാനത്താവള പാത കടന്നുപോകുന്ന കൊട്ടിയൂർ പാൽചുരത്തിൽ വികസനത്തിന് വനഭൂമി വിട്ടുനൽകാത്തതിൽ ജനരോഷം ഉയരുന്നു. കണ്ണൂർ വിമാനത്താവളത്തിലേക്ക് വയനാട്ടിൽ നിന്നുള്ള റോഡ് കടന്നുപോകുന്ന പ്രധാന വഴിയാണ് കൊട്ടിയൂർ -പാൽചുരം ബോയ്സ് ടൗൺ റോഡ്. ഇതിൽ അമ്പായത്തോട് മുതൽ ബോയ്സ്ടൗൺ വരെയുള്ള ഭാഗമാണ് ചുരംപാത. അതിൻെറ ആകെ നീളം ആറുകിലോമീറ്ററിലും കുറവാണ്. മാനന്തവാടി -മട്ടന്നൂർ റോഡ് നാലുവരിയായാണ് വികസിപ്പിക്കാൻ പോകുന്നത്. എന്നാൽ, ഈ ആറുകിലോമീറ്റർ രണ്ടുവരിയായാണ് നിർമിക്കുക. കാരണം റോഡ് നിർമാണത്തിന് വനഭൂമി ലഭ്യമായില്ല. അപകട പരമ്പരയുള്ള പാതയിൽ നാലുവരിപ്പാത നിർമിക്കാൻ വനഭൂമി വിട്ടുനൽകാത്തത് ജനദ്രോഹ നടപടിയും കപട പരിസ്ഥിതി വാദവുമാണെന്ന് ഇരു ജില്ലകളിലെയും ജനങ്ങൾ കരുതുന്നു. ഇത്ര കുറഞ്ഞദൂരംകൊണ്ട് കണ്ണൂരിൻെറയും വയനാടിൻെറയും ഉയരവ്യത്യാസം താണ്ടുന്നതിനാൽ ഈ റോഡിൻെറ ചരിവ് കൂടുതലാണ്. ഒന്നര ദശകം മുമ്പ് പാത നിർമിച്ചത് ശാസ്ത്രീയമായല്ല. പഴയ വഴി വാഹനസൗകര്യമുള്ള റോഡായി മാറ്റിയതാണ്. ഭിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഈ അപകടകരമാംവിധം ചരിഞ്ഞറോഡിൽക്കൂടി കടന്നുപോകുന്നത്. അതിൽ നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ട്. ആൾക്കാരെ കുത്തിനിറച്ചു കടന്നുപോകുന്നവയാണധികവും. അത്യന്തം ഗുരുതരമാണ് ഈ ചുരത്തിൻെറ അവസ്ഥ. ഒരു ഭാഗം വലിയ കൊക്കയും. പാതയുടെ കിലോമീറ്ററുകളോളം ഭാഗം മുൻ വർഷങ്ങളിലെ ഉരുൾപൊട്ടലിലും പ്രളയത്തിലും തകർന്നടിഞ്ഞ നിലയിലാണ്. പാതയുടെ ചരിവുകുറക്കാൻ നിരവധി മാർഗങ്ങൾ ലോകവ്യാപകമായി അവലംബിക്കുന്നുണ്ട്. നൂതനമായ ഏതെങ്കിലും രീതി സ്വീകരിച്ച് ഈ റോഡ് സുരക്ഷിതമാക്കേണ്ടതുണ്ടെന്നാണ് ജനങ്ങളുടെ ആവശ്യം. വലിയ അപകടം ഏതുനിമിഷവും സംഭവിക്കാൻ സാധ്യതയുള്ള പാതയാണിത്. ആയിരക്കണക്കിന് ആൾക്കാർ നിത്യേന ഉപയോഗിക്കുന്ന ഈ വഴിയും നാലുവരിയാക്കാൻ വേണ്ടത്ര വനം വിട്ടുകിട്ടാൻ സർക്കാറും ജനപ്രതിനിധികളും ശ്രമിക്കണമെന്ന് മലയോര ജനത ഒന്നടങ്കം ആവശ്യപ്പെടുന്നു. ദുരന്തം കൺമുന്നിലുള്ള കൊട്ടിയൂർ പാൽ ചുരം പാതക്ക് പകരമായി അമ്പായത്തോട് - തലപ്പുഴ ചുരംരഹിത പാത നിർമിക്കാനും നടപടികൾ വനംവകുപ്പിൻെറ ചുവപ്പുനാടയിൽ പെട്ടു. പാത വികസനത്തിന് വനംവകുപ്പ് ഭൂമി വിട്ടുനൽകാത്തതിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. ചുരം ഭാഗത്തും നാലുവരിയായി പാത നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. നിലവിൽ വയനാട് മെഡിക്കൽ കോളജ് ആശുപത്രിക്കും ഭൂമി കണ്ടെത്തിയത് കണ്ണൂരിൻെറ ചുരം അതിർത്തിയുടെ വിളിപ്പാടകലെ ബോയ്സ് ടൗണിലാണ്. വികസനത്തിന് അനന്തസാധ്യതയുള്ള കൊട്ടിയൂർ ചുരം പാത ആധുനിക സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച് തലമുറകൾക്ക് സുരക്ഷിത യാത്രക്ക് വഴിയൊരുക്കണമെന്നാണ് ജനഹിതം. :Photo: WA0057, കൊട്ടിയൂർ -വയനാട് ചുരം പാതയുടെ ഇന്നത്തെ അവസ്ഥയും ജനങ്ങളുടെ വികസന പ്രതീക്ഷയും (സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ചിത്രം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
