Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2021 11:59 PM GMT Updated On
date_range 8 Dec 2021 11:59 PM GMTഅർബുദത്തെ കൈകോർത്ത് കീഴടക്കാം
text_fieldsജില്ല പഞ്ചായത്തിൻെറ നേതൃത്വത്തിൽ അർബുദ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കും കണ്ണൂര്‍: അർബുദത്തോട് പൊരുതാനുറച്ച് കണ്ണൂർ. ജില്ലയെ അർബുദമുക്തമാക്കാനുള്ള പദ്ധതിയുമായി ജില്ല പഞ്ചായത്ത് മുന്നോട്ടുവന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിപുലമായ കാമ്പയിനുകള്‍ തുടങ്ങും. തുടക്കത്തിലേ രോഗനിര്‍ണയം നടത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കി അർബുദ നിർമാര്‍ജനമാണ് പദ്ധതിയുടെ ലക്ഷ്യം. അർബുദം തുടക്കത്തില്‍തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ രോഗികളുടെ എണ്ണവും രോഗമൂർച്ഛയും കുറക്കാന്‍ സാധിക്കും. ഈ സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള ആരോഗ്യ ഇടപെടലുകളിലൂടെ അർബുദത്തെ നിയന്ത്രിക്കാൻ കഴിയും. ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വ്യാപകമായ അർബുദപരിശോധന ക്യാമ്പുകള്‍ ഇതിൻെറ ഭാഗമായി സംഘടിപ്പിക്കും. വരുന്ന മൂന്നു മാസം ബോധവത്കരണ പരിപാടികള്‍ നടത്തും. അർബുദത്തോടുള്ള ഭയം അകറ്റാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ജീവിതശൈലീ ബോധവത്കരണം, ഗര്‍ഭാശയാർബുദം, സ്തനാര്‍ബുദം എന്നിവയെക്കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ കാമ്പയിന്‍ എന്നിവ നടത്തും. വിവിധ സംഘടനകളുടെ സഹായം തേടും. 14ാം പഞ്ചവത്സര പദ്ധതിയില്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും അർബുദമുക്ത ജില്ലക്കുള്ള ഫണ്ട് വകയിരുത്തും. മലബാര്‍ കാന്‍സര്‍ സൻെററിൻെറയും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിൻെറയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. അർബുദമുക്ത ജില്ല പദ്ധതി മുന്നൊരുക്കത്തിൻെറ ഭാഗമായുള്ള സംയുക്ത യോഗംചേര്‍ന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി. മലബാര്‍ കാന്‍സര്‍ സൻെറര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യന്‍ ക്ലാസെടുത്തു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ. രത്‌നകുമാരി, ടി. സരള, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡൻറ് പി.പി. ഷാജിര്‍, പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി പി.സി. ഗംഗാധരന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണ നായിക്, ജില്ല പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, ഡി.പി.എം ഡോ. പി.കെ. അനില്‍കുമാര്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story