Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 12:05 AM GMT Updated On
date_range 27 Oct 2021 12:05 AM GMTദേശീയപാത വികസനം; പ്രാരംഭ പ്രവൃത്തി പുരോഗമിക്കുന്നു
text_fieldsദേശീയപാത വികസനം; പ്രാരംഭ പ്രവൃത്തി പുരോഗമിക്കുന്നു കണ്ണൂർ ബൈപാസിന് എറ്റെടുത്ത സ്ഥലത്തിനും കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ ഇനി 30 കോടി രൂപകൂടി വേണംപാപ്പിനിശ്ശേരി: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പുതിയ എൻ.എച്ച് 66ൻെറ പ്രാരംഭ പ്രവൃത്തി പുരോഗമിക്കുന്നു. ഇതിൻെറ ഭാഗമായി രണ്ടും മൂന്നും നിലകളുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും പൊളിച്ചുമാറ്റി. കുറ്റിക്കോൽ മുതൽ മുഴപ്പിലങ്ങാട് വരെ നീളുന്ന കണ്ണൂർ ബൈപാസിൻെറ സ്ഥലം ഏറ്റെടുക്കൽ നടപടി 95 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. എറ്റെടുത്ത സ്ഥലത്തിനും കെട്ടിടങ്ങൾക്കും കൊടുത്തുതീർക്കേണ്ട വകയിൽ ഇനി 30 കോടി രൂപ കൂടി ലഭിച്ചാൽ കണ്ണൂർ ബൈപാസിൻെറ ഭാഗമായുള്ള നഷ്ടപരിഹാര തുക പൂർണമായി നൽകാനാവുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏറ്റെടുത്ത സ്ഥലങ്ങളിലെ തർക്ക ഭൂമികളുടെ നഷ്ടപരിഹാര തുക അതത് കോടതികളിൽ കെട്ടിവെക്കും. കോടതി നടപടി പൂർത്തിയായാൽ മാത്രമേ തുക കൈപ്പറ്റാൻ യഥാർഥ ഉടമകൾക്ക് സാധ്യമാകൂ. കണ്ണൂർ ബൈപാസിൽ പാപ്പിനിശ്ശേരി തുരുത്തിയിൽ നിന്ന് വളപട്ടണം പുഴയിലൂടെ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാലം നിർമിച്ച് കാട്ടാമ്പള്ളി -കോട്ടക്കുന്ന് വഴി മുഴപ്പിലങ്ങാട്ടാണ് എത്തിച്ചേരുന്നത്. ഇതോടെ നിലവിലുള്ള വളപട്ടണം പാലം, പുതിയ തെരു, കണ്ണൂർ പട്ടണം തുടങ്ങിയ ഭാഗങ്ങളിലെ വാഹനക്കുരുക്ക് ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ബൈപാസിലേക്ക് നിലവിലുള്ള ദേശീയ പാതയിൽനിന്നും എത്തിച്ചേരാനായി പാപ്പിനിശ്ശേരി ചുങ്കത്ത് വിപുലമായ സൗകര്യങ്ങളോടെ ട്രാഫിക് സർക്കിളും നിർമിക്കും. കൂടാതെ വിവിധ കേന്ദ്രങ്ങളിൽ അടിപ്പാത, മേൽപാലം എന്നിവയും നിർമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നീലേശ്വരം മുതൽ കുറ്റിക്കോൽ വരെ മേഘ ഗ്രൂപ്പിനും കുറ്റിക്കോൽ മുതൽ മുഴപ്പിലങ്ങാട് വരെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വസമുദ്ര ഗ്രൂപ്പിനുമാണ് പ്രവൃത്തിയുടെ കരാർ. കുറ്റിക്കോൽ വരെ 3042 കോടിയും മുഴപ്പിലങ്ങാട് വരെ 2715 കോടിയുമാണ് പദ്ധതിചെലവ്. മൂന്നു വർഷമാണ് നിർമാണ പ്രവൃത്തിയുടെ കാലാവധിയെങ്കിലും രണ്ടര വർഷം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് ദേശീയപാത വിഭാഗം അധികൃതർ പറയുന്നത്. ചിത്രം: ദേശീയപാത വികസനത്തിൻെറ ഭാഗമായി പാപ്പിനിശ്ശേരിയിൽ നടക്കുന്ന കെട്ടിടം പൊളിയും മരം മുറിയും -
Next Story