Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2021 11:58 PM GMT Updated On
date_range 3 Aug 2021 11:58 PM GMTഇവർക്കിന്നും കാട്ടരുവിയിലെ വെള്ളവും കാനനപാതയും
text_fieldsഇവർക്കിന്നും കാട്ടരുവിയിലെ വെള്ളവും കാനനപാതയുംഅസീസ് കേളകംഎല്ലാം ശരിയാക്കാമെന്ന കലക്ടറുടെ ഉറപ്പും നടപ്പായില്ല കേളകം: അധികൃതർ ആശകൊടുത്ത് ഒടുവിൽ നിരാശയുടെ കൊടുമുടികയറ്റിയ ഒരുജനതയുണ്ട് കേളകം പഞ്ചായത്ത് ഏഴാം വാർഡിലെ രാമച്ചിയിൽ. ഇല്ലായ്മ എന്താെണന്നറിയണമെങ്കിൽ രാമച്ചിയിലെ ആദിവാസി കോളനിയിലെത്തിയാൽ മതി. കോളനിയിൽ ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം മുമ്പ് സന്ദർശനം നടത്തിയിരുന്നു. അന്ന് ജില്ല ഭരണകൂടത്തിന് മുന്നിൽ പരാതികളടെ കെട്ടഴിച്ചുവിട്ടു കോളനിവാസികൾ. കുട്ടികളുടെ വിദ്യാഭ്യാസം, കുടിവെള്ളം, റോഡ് സൗകര്യം, ഭൂമി സംബന്ധിച്ചുള്ള വിഷയങ്ങള്‍ എന്നിവയെല്ലാംതന്നെ ചര്‍ച്ചയായി. തൊഴിലുറപ്പ് പദ്ധതി കൂടാതെ വരുമാനം ലഭിക്കുന്ന മറ്റ് പദ്ധതികള്‍ ആവിഷ്‌കരിക്കാനും സ്വയംതൊഴില്‍ അഭ്യസിപ്പിക്കാനും ധാരണയായി. വിദ്യാഭ്യാസം മുടങ്ങിയ കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തിനായി ഹോസ്റ്റലുകളില്‍ പ്രവേശിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും വാഗ്ദാനം നൽകി സംഘം മടങ്ങി. ആറുപതിറ്റാണ്ട് പഴക്കമുള്ള വനത്തിലൂടെയുള്ള റോഡ് പുനർനിര്‍മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചിരുന്നു. റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ ഭക്ഷണസാധനങ്ങളും മറ്റും കോളനിയില്‍ എത്തിക്കാന്‍ വന്‍തുക വാഹനക്കൂലിയായി നല്‍കണമെന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ആഴ്ചയില്‍ ഒരുദിവസം മൊബൈല്‍ സപ്ലൈകോ കോളനിയില്‍ എത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കാനും തീരുമാനിച്ച് മടങ്ങിയ സംഘത്തെ പിന്നാരും കണ്ടിട്ടില്ല. കരിയംകാപ്പ് -രാമച്ചി റോഡ് ഗതാഗതയോഗ്യമാക്കിയാൽ രാമച്ചിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. പക്ഷേ, വർഷങ്ങളായി റോഡുമാത്രം നന്നാവുന്നില്ല.രാമച്ചി കോളനിവാസികളടക്കം ഗതാഗതദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അടക്കാത്തോട് ടൗണിൽനിന്ന് നാലു കിലോമീറ്ററോളം ദൂരം മാത്രമുള്ള കോളനി ഒറ്റപ്പെട്ടനിലയിൽ പുറംലോകവുമായി ബന്ധങ്ങളൊന്നുമില്ലാതെയാണ് കഴിയുന്നത്. മൺറോഡുണ്ടെങ്കിലും ദുരിതയാത്രയേ സാധ്യമാകൂ. കല്ലുകൾ നിറഞ്ഞ വഴിയിൽകൂടിയുള്ള യാത്ര ദുഷ്കരമാണ്. ഒറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശം കൊട്ടിയൂർ, ആറളം വനമേഖലകൾക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്. കരിയംകാപ്പ് വഴി രാമച്ചി റോഡ് ടാറിങ് നടത്തുന്നതിനുള്ള പ്രധാന പ്രതിസന്ധി ഇടക്കുള്ള വനമേഖലയാണ്. ഇതോടൊപ്പം കോളനിയിൽ കുടിവെള്ളമെത്തിക്കുന്നത് തൊട്ടടുത്ത കാട്ടരുവിയിൽനിന്ന് കറുത്ത പൈപ്പിട്ടാണ്. ഇത് കാട്ടാനകൾ പതിവായി നശിപ്പിക്കുകയാണ്. അങ്ങനെ കാട്ടാനകൾക്കും കാനനത്തിനും സമീപത്ത് മാവോവാദികളുടെ സാന്ത്വനവാക്കുകൾ കേട്ട്, അധികൃതർ പറഞ്ഞ് തുരുമ്പെടുത്ത മോഹന വാഗ്ദാനങ്ങൾ എന്നെങ്കിലും നടക്കുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികൾ. വികസനമെത്താത്ത പ്രദേശത്തെ കുടിയേറ്റകർഷകർ കാലങ്ങൾക്കുമുമ്പെ ഇവിടെനിന്നും വെളിച്ചമുള്ള പ്രദേശത്തേക്ക് മടങ്ങി.
Next Story