Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:30 AM IST Updated On
date_range 1 Aug 2021 5:30 AM ISTബഫർസോൺ: വനംമന്ത്രിയുടെ മറുപടിയിൽ ആശങ്ക
text_fieldsbookmark_border
ബഫർസോൺ: വനംമന്ത്രിയുടെ മറുപടിയിൽ ആശങ്ക ജനവാസമേഖലയിൽ ബഫർ സോൺ സീറോ പോയൻറാക്കി കുറക്കണം എന്ന ആവശ്യം നടപ്പാകാനിടയില്ലകേളകം: ബഫർസോൺ വിഷയത്തിൽ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച പുതുക്കിയ നിർദേശത്തെക്കുറിച്ചുള്ള വനംമന്ത്രിയുടെ മറുപടിയിൽ ജനങ്ങൾക്ക് ആശങ്ക. സണ്ണി ജോസഫ് എം.എൽ.എയുടെ ചോദ്യത്തിന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ നൽകിയ മറുപടിയാണ് പരിസ്ഥിതിലോല പ്രദേശ വിഷയത്തിൽ ഉൾപ്പെട്ട ആറളം, കേളകം, കൊട്ടിയൂർ മേഖലകളിലെ ജനങ്ങൾക്ക് ആശങ്കക്ക് കാരണമാകുന്നത്. മന്ത്രി നൽകിയ മറുപടിപ്രകാരം നിലവിൽ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച കരട് വിജ്ഞാപന ഭേദഗതി ആവശ്യത്തിൽ ബഫർ സോൺ കുറക്കണമെന്ന നിർദേശമില്ല. ഇതുപ്രകാരം ജനവാസമേഖലയിൽ ബഫർ സോൺ സീറോ പോയൻറാക്കി കുറക്കണം എന്ന ജനകീയ കർമസമതിയുടെ ആവശ്യം നടപ്പാകാനിടയില്ല.കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ ബഫർ സോൺ 22.34 ചതുരശ്ര കിലോമീറ്ററിൽനിന്ന് 12.91 ചതുരശ്ര കിലോമീറ്ററായി കുറച്ചിട്ടുള്ളതും ആറളം വന്യജീവിസങ്കേതത്തിലെ ബഫർ സോൺ 12.4 ചതുരശ്ര കിലോമീറ്ററിൽനിന്ന് 10.136 ചതുരശ്ര കിലോമീറ്ററായി കുറച്ചിട്ടുള്ളതുമായ കരട് ഭേദഗതി നിർദേശങ്ങളാണ് കേന്ദ്രത്തിന് സമർപ്പിച്ചതെന്നാണ് വനം മന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ വ്യക്തമാക്കിയത്.എന്നാൽ, 2020 ആഗസ്റ്റ് 30ന് കേന്ദ്രം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ തന്നെ ആറളം വന്യജീവിസങ്കേതത്തിൻെറ ബഫർ സോൺ 10.136 ചതുരശ്ര കിലോമീറ്ററും കൊട്ടിയൂരിൻെറത് 12.91 ചതുരശ്ര കിലോമീറ്ററും മാത്രമാണ്. 2016 ഏപ്രിൽ അഞ്ചിന് കേന്ദ്രം പുറത്തിറക്കിയ ആറളത്തിൻെറ കരട് വിജ്ഞാപനത്തിലായിരുന്നു 12.4 ചതുരശ്ര കിലോമീറ്റർ ബഫർ സോൺ ഉണ്ടായിരുന്നത്. ഇത് 2020ലെ പുതുക്കിയ കരട് വിജ്ഞാപനത്തിൽതന്നെ 10.136 ചതുരശ്ര കിലോമീറ്ററായി കുറച്ചതാണ്. കൊട്ടിയൂരിൻെറ കാര്യത്തിൽ 2016 സെപ്റ്റംബർ 15ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് 22.34 ചതുരശ്ര കിലോമീറ്റർ ബഫർ സോൺ ഉണ്ടായിരുന്നത്. 2020ലെ ഭേദഗതിയിൽ ഇതും 12.91 ചതുരശ്ര കിലോമീറ്ററായി കുറച്ചിരുന്നു.കഴിഞ്ഞ വർഷം വരുത്തിയ ഭേദഗതി പ്രകാരവും ജനവാസമേഖലകൾ ബഫർ സോണിൽ ഉൾപ്പെടുമെന്നതിനാൽ ഇത് അംഗീകരിക്കാൻ പ്രദേശത്ത ജനങ്ങൾ തയാറായിരുന്നില്ല. തുടർന്ന് കഴിഞ്ഞവർഷം തന്നെ ജനകീയസമിതിയുടെ ആവശ്യപ്രകാരം പുതുക്കിയ ഭേദഗതി നിർദേശം കേന്ദ്രത്തിന് നൽകിയിരുന്നു. കൊട്ടിയൂർ വന്യജീവിസങ്കേതത്തിൻെറ കാര്യത്തിൽ നിർദേശങ്ങൾ ഏറക്കുറെ ഇപ്പോൾ അംഗീകരിച്ചിരുന്നു.എന്നാൽ, ആറളത്തിൻെറ കാര്യത്തിൽ സംസ്ഥാനത്തിൻെറ ഭേദഗതി ആവശ്യങ്ങളൊന്നും കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഇതിനെതിരെയായിരുന്നു എം.എൽ.എ, ആറളം വൈൽഡ് ലൈഫ് വാർഡൻ എന്നിവർ ഉൾപ്പെടെ ജനകീയ സമിതി ചേർന്ന് വീണ്ടും ഭേദഗതി നിർദേശം സംസ്ഥാന സർക്കാറിന് സമർപ്പിച്ചത്. എന്നാൽ, കഴിഞ്ഞ വർഷംതന്നെ കേന്ദ്രം അംഗീകരിച്ച ആവശ്യങ്ങളാണ് സംസ്ഥാന വനം മന്ത്രി വീണ്ടും ഉന്നയിച്ചിരിക്കുന്നതെന്ന് സബ്മിഷൻ മറുപടിയിൽ വ്യക്തമാണ്. ഇത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story