Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:28 AM IST Updated On
date_range 9 Jan 2021 5:28 AM ISTകൂട്ടുപുഴ പാലം നിർമാണം പുനരാരംഭിച്ചു
text_fieldsbookmark_border
കണ്ണൂർ: കർണാടകാതിർത്തിയിലെ കൂട്ടുപുഴ പാലത്തിൻെറ പ്രവൃത്തി പുനരാരംഭിച്ചു. കർണാടക വനം വന്യജീവി വകുപ്പിൻെറ തടസ്സവാദങ്ങൾ മൂലം പാതി വഴിയിൽ നിർമാണം നിർത്തിവെച്ച കൂട്ടുപുഴ പാലത്തിൻെറ നിർമാണം മൂന്നു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും തുടങ്ങിയത്. തലശ്ശേരി - വളവുപാറ കെ.എസ്.ടി.പി റോഡ് നിർമാണത്തിൻെറ ഭാഗമായി പൂർത്തിയാക്കേണ്ട പാലത്തിൻെറ നിർമാണം 2017ലാണ് ആരംഭിച്ചത്. എന്നാൽ, പ്രവൃത്തി തുടങ്ങി കേരളത്തിൻെറ ഭാഗത്തുള്ള തൂണുകളും വാർപ്പും കഴിഞ്ഞ് പാതിവഴിയിലെത്തിയ പാലം കർണാടക വനം - വന്യജീവി വകുപ്പിൻെറ തടസ്സവാദം മൂലം 2017 ഡിസംബർ 27ന് നിർത്തിവെക്കുകയായിരുന്നു. ബ്രഹ്മഗിരി വന്യമൃഗ സങ്കേതത്തിൻെറ ഭാഗമായ, തങ്ങളുടെ അധീനതയിൽപെട്ട സ്ഥലത്താണ് പാലം നിർമിക്കുന്നതെന്നും ഇവിടെ ഒരു വിധത്തിലുള്ള നിർമാണ പ്രവൃത്തിയും അനുവദിക്കില്ലെന്നും പറഞ്ഞാണ് പ്രവൃത്തി തടഞ്ഞത്. തങ്ങളുടെ അധീനതയിൽപെട്ട സ്ഥലമാണെന്ന കേരള റവന്യൂ വകുപ്പിൻെറ വാദം ഇവർ തള്ളുകയും ചെയ്തു. മാക്കൂട്ടം വനമേഖലയോട് ചേർന്ന് പാലം അവസാനിക്കുന്ന ഭാഗം തങ്ങളുടേതാണെന്നും നിർമാണത്തിന് മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്നും കാണിച്ച് ഇവർ പാലം പണി നിർത്തിവെപ്പിച്ചു. കർണാടകയുമായി ദീർഘനാളത്തെ ചർച്ചകൾക്കൊടുവിൽ ആറുമാസം മുമ്പ് ദേശീയ വനം- വന്യജീവി ബോർഡിൻെറ അനുമതി കിട്ടിയിട്ടും നിർമാണത്തിനായി കർണാടക വനം വകുപ്പ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് കേരളത്തിൻെറ നിരന്തര ഇടപെടലിൻെറ ഭാഗമായി കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്. പാലത്തിൻെറ കേരളത്തിൻെറ അധീനതയിൽ നിർമിക്കേണ്ട പകുതിയോളം ഭാഗം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ബാക്കി ഭാഗത്തിൻെറ പ്രവൃത്തി നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് കരാറുകാർ പറഞ്ഞു. 1928ൽ ബ്രിട്ടീഷുകാർ കൂട്ടുപുഴയിൽ നിർമിച്ച പാലം കാലപ്പഴക്കത്താൽ ജീർണിച്ച് അപകടാവസ്ഥയിലാണ്. ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന പാലത്തിലൂടെ ചരക്കുവാഹനങ്ങളും ടൂറിസ്റ്റ് ബസുകളുമടക്കം ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ പാലത്തിന് ഏതാനും വാര അകലത്തിലാണ് പുതിയ പാലം യാഥാർഥ്യമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story