Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:30 AM IST Updated On
date_range 8 Jan 2021 5:30 AM ISTകെ.എസ്.ആർ.ടി.സി സര്‍വിസ് പുനരാരംഭിച്ചില്ല; മലയോരത്ത് ദുരിതയാത്ര
text_fieldsbookmark_border
കേളകം: മലയോര മേഖലയുടെ ഉള്‍പ്രദേശങ്ങളിലൂടെ സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസുകള്‍ സർവിസ് നിര്‍ത്തിയതോടെ മലയോര പ്രദേശങ്ങളിലെ യാത്രക്കാർ ദുരിതത്തിൽ. അടയ്ക്കാത്തോട് ശാന്തിഗിരി ഭാഗങ്ങളിലേക്ക് സർവിസ് നടത്തിയിരുന്ന രണ്ട് ബസുകളും കൊട്ടിയൂരില്‍നിന്ന് കൊളക്കാട് വഴി കണ്ണൂരിലേക്ക് പോയിരുന്ന ഒരു ബസുമാണ് സർവിസ് നിര്‍ത്തിയത്. കണ്ണൂര്‍, മാനന്തവാടി ഡിപ്പോകളില്‍നിന്ന് ശാന്തിഗിരിവരെ സർവിസ് നടത്തിയിരുന്ന ബസ് നിര്‍ത്തിയത് ഈ പ്രദേശത്തുകാരെ കടുത്ത ദുരിതത്തിലാക്കി. ഈ പ്രദേശങ്ങളില്‍ നിന്ന് കേളകത്ത് എത്താനുള്ള ഏക വഴിയായിരുന്നു കെ.എസ്.ആർ.ടി.സി ബസുകള്‍. ഇപ്പോൾ വന്‍ തുക നല്‍കി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. അടക്കാത്തോടിലെ ചില സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയിരുന്നെങ്കിലും കോവിഡ് വന്നതോടെ പല സർവിസുകളും നിര്‍ത്തി. കൊട്ടിയൂരില്‍ നിന്ന് കൊളക്കാട് വഴി പോയിരുന്ന കെഎസ് ആര്‍ടിസി ബസ് നിര്‍ത്തിയിട്ട് ഒരു വര്‍ഷമായി. ഏറെ ലാഭകരമായിരുന്ന റൂട്ടില്‍ സർവിസ് നിര്‍ത്തിയതോടെ കൊളക്കാടിലെ ജനങ്ങള്‍ക്ക് നേരിട്ട് കണ്ണൂരിലേക്ക് എത്താമായിരുന്ന ഏക ആശ്രയമാണ് നിലച്ചത്. വാരപ്പീടിക- മഞ്ഞളാംപുറം റോഡ് നിര്‍മാണപ്രവൃത്തി ആരംഭിച്ചപ്പോള്‍ മുതല്‍ ഈ സർവിസ് നിര്‍ത്തിയതാണ്. പിന്നീട് റോഡ് നിർമാണം പൂര്‍ത്തിയായിട്ടും സര്‍വിസ് പുനരാരംഭിച്ചില്ല. 15 കോടി രൂപ ചെലവില്‍ റോഡ് നവീകരിച്ചിട്ടും കൊളക്കാട് വഴിയുള്ള പൊതുഗതാഗത സൗകര്യത്തിന് വർധനയുണ്ടായില്ല. കണ്ണൂര്‍, തലശ്ശേരി ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് എളുപ്പവഴി കൂടിയാണ് ഈ റോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story