Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:28 AM IST Updated On
date_range 10 Jun 2022 5:28 AM ISTഅഴുക്കുചാലിന് വീതിയായി, വെള്ളക്കെട്ട് നീങ്ങുമോ?
text_fieldsbookmark_border
ആശങ്ക മാറാതെ തലശ്ശേരി നാരങ്ങാപ്പുറത്തെ വ്യാപാരികൾ സ്വന്തം ലേഖകൻ തലശ്ശേരി: ലക്ഷങ്ങൾ മുടക്കി അഴുക്കുചാൽ വീതികൂട്ടി ഉയർത്തിയെങ്കിലും വെള്ളക്കെട്ട് ഒഴിയുമോ എന്ന കാര്യത്തിൽ വ്യാപാരികൾക്ക് ആശങ്ക. നാരങ്ങാപ്പുറം റോഡ് ബ്രദേഴ്സ് ലെയിനിലെ അഴുക്കുചാലാണ് മഴക്കാലത്ത് റോഡിലെ വെള്ളക്കെട്ട് തടയാൻ വീതികൂട്ടി ഉയർത്തിയത്. നിർമാണം അവസാനഘട്ടത്തിലാണ്. അഴുക്കുചാലിന്റെ ഉയരവും വീതിയും കൂടിയെങ്കിലും ഇവിടെയുള്ള ഭൂരിഭാഗം സ്ഥാപനങ്ങളും ഇപ്പോൾ താഴ്ന്ന അവസ്ഥയിലായി. കാലവർഷം ശക്തമാകുമ്പോൾ മഴവെള്ളം കടകളിലേക്ക് ഇരച്ചെത്തുമോ എന്നതാണ് വ്യാപാരികളുടെ പേടി. ശക്തമായ മഴയിൽ വെള്ളക്കെട്ട് ഇവിടെ പതിവാണ്. ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ മഴവെള്ളം ഒഴുകിപ്പോകാത്തതാണ് മുഖ്യകാരണം. നിർത്താതെയുള്ള മഴയിൽ മണിക്കൂറുകൾ നീളുന്ന വെള്ളക്കെട്ടാണ് കഴിഞ്ഞ കാലങ്ങളിൽ ഇവിടെ ഉണ്ടായത്. താഴ്ന്ന സ്ഥലമായതിനാൽ കുത്തിയൊലിക്കുന്ന മഴയിൽ വെള്ളം മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇരച്ചുകയറും. നാരങ്ങാപ്പുറം ബ്രദേഴ്സ് ലെയിനിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ ജയശ്രീ കോംപ്ലക്സ്, സ്വകാര്യ ആശുപത്രി, ടൂറിസ്റ്റ് ഹോമുകൾ, പെട്രോൾ പമ്പ് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ വെള്ളം കയറി ഭീമ നഷ്ടമുണ്ടായിട്ടുണ്ട്. ലോഗൻസ് റോഡ് മുതൽ പുതിയ ബസ് സ്റ്റാൻഡ് കവല വരെയുള്ള റോഡ് ഉയർത്തിയിട്ടും നാരങ്ങാപ്പുറത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടായിട്ടില്ല. നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകുന്ന മഴവെള്ളം പുതിയ ബസ് സ്റ്റാൻഡിലെ പ്രധാന അഴുക്കുചാലിൽനിന്ന് റെയിൽവേ അധീനതയിലുള്ള സ്ഥലത്തുകൂടി കുയ്യാലി പുഴയിലേക്കാണ് ഒഴുകുന്നത്. കഴിഞ്ഞ വർഷം റെയിൽവേ ഡ്രെയിനേജിലെ ചളി മോട്ടോർ ഉപയോഗിച്ച് നീക്കിയിരുന്നു. അതിനുശേഷമുണ്ടായ മഴയത്തും നാരങ്ങാപ്പുറം, കുയ്യാലി ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇത് മുന്നിൽകണ്ടാണ് നാരങ്ങാപ്പുറം ബ്രദേഴ്സ് ലെയിനിലെ അഴുക്കുചാലിന്റെ ഉയരവും വീതിയും കൂട്ടി പുതുക്കിപ്പണിതത്. പുതിയ ബസ് സ്റ്റാൻഡ് ലാവണ്യകവല വരെയാണ് വീതികൂട്ടിയത്. ഒരുമാസം മുമ്പ് തുടങ്ങിയ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. കാലവർഷം കനക്കുമ്പോൾ വെള്ളക്കെട്ട് പതിവാകുമോ എന്ന ഭീതി വ്യാപാരികളെ ഇപ്പോഴും അലട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story