Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:38 AM IST Updated On
date_range 16 May 2022 5:38 AM ISTകടയിലെ കവർച്ച; പിടിയിലായ പ്രതിക്ക് സംസ്ഥാനന്തര ബന്ധം
text_fieldsbookmark_border
തലശ്ശേരി: പിണറായി പൊലീസ് പിടികൂടിയ മോഷണക്കേസ് പ്രതിക്ക് സംസ്ഥാനന്തര ബന്ധം. തോട്ടടയിലെ പി.എം. മുഹമ്മദ് സാജിദിനെ (55) യാണ് പിണറായി എസ്.എച്ച്.ഒ എ.കെ. രമ്യയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പിണറായി കേളാലൂരിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് പണം കവർന്ന സംഭവത്തിലാണ് ഇയാൾ അറസ്റ്റിലായത്. പിണറായി പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് നിരവധി മോഷണക്കേസിലെ പ്രതിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച ഉച്ചയോടെയാണ് പിണറായി കേളാലൂർ പുലരി ക്ലബിന് സമീപത്തെ എസ്.എസ് സ്റ്റോറിൽ മോഷണം നടന്നത്. കാറിൽ സാധനം വാങ്ങാനെത്തിയ അപരിചിതൻ സാധനങ്ങൾ വാങ്ങിപ്പോയ ശേഷം തിരിച്ച് കടയിലെത്തിയായിരുന്നു മോഷണം. കടക്കാരനോട് മുട്ട വാങ്ങാൻ മറന്നെന്നും മുട്ട പൊതിഞ്ഞു തരാനും ആവശ്യപ്പെട്ടു. മുട്ടയെടുക്കാൻ കടയുടെ അകത്തേക്ക് പോയ നേരം കടയിലെ മേശക്കടിയിൽ സൂക്ഷിച്ചിരുന്ന ബാഗ് തന്ത്രപൂർവം പ്രതി കൈക്കലാക്കി. കട ഉടമ നെല്യാടൻ ശ്രീധരൻ പിന്നീട് നോക്കിയപ്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന 60,000 രൂപ നഷ്ടപ്പെട്ട വിവരം അറിയുന്നത്. വെള്ളിയാഴ്ച രാവിലെ പിണറായി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സി.സി.ടി.വി കാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് 24 മണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്താനായത്. ചുവന്ന കാറിലെത്തിയാണ് മോഷണം നടത്തിയതെന്ന് ശ്രീധരൻ മൊഴി നൽകിയിരുന്നു. പിന്നീട് കാർ പിന്തുടർന്ന് പിണറായി പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആദ്യഘട്ടത്തിൽ മോഷണം നിഷേധിച്ച ഇയാൾ യാത്രയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഓരോന്നായി കാണിച്ചതോടെ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെ തൊണ്ടിമുതൽ കണ്ടെത്താനായി പൊലീസിന്റെ ശ്രമം. കടയുടമക്ക് കേസിൽ താൽപര്യമില്ലെന്നും പണം തിരികെ നൽകി മാപ്പുപറഞ്ഞാൽ കേസ് ഒത്തുതീർക്കാൻ സഹായിക്കാമെന്നും പൊലീസ് പറഞ്ഞതോടെ വീടിനകത്ത് സൂക്ഷിച്ച 59,800 രൂപ പൊലീസിനെ ഏൽപിച്ചു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് എറണാകുളത്ത് കടയിൽനിന്ന് ഒന്നരലക്ഷം രൂപയുമായി കടന്നതുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആറ് സമാന മോഷണക്കേസുകളിൽ പ്രതിയാണെന്നും സാജിദ് പൊലീസിനോട് സമ്മതിച്ചത്. ഇയാൾ മോഷണത്തിനായി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിണറായി എസ്.എച്ച്.ഒ ഇ.കെ. രമ്യ, എസ്.ഐ സി.പി. അബ്ദുൽ നസീർ, എ. എസ്.ഐ ഇ.കെ. വിനോദ്, സി.പി.ഒമാരായ ഷിജു മാവിലക്കണ്ടി, രജീഷ് ഉച്ചുമ്മൽ, സച്ചിൻദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കടയിലെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story