Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:31 AM IST Updated On
date_range 16 May 2022 5:31 AM ISTജില്ലയിൽ ജാഗ്രത നിർദേശം; മുന്നൊരുക്കം അവലോകനം ചെയ്തു
text_fieldsbookmark_border
കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് അതിതീവ്രമഴ പ്രവചിച്ച സാഹചര്യത്തിൽ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്തനിവാരണ സമിതി യോഗം മുന്നൊരുക്കം അവലോകനം ചെയ്തു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ -മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ തഹസിൽദാർമാർക്ക് കലക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ നിരീക്ഷിച്ച് പരിശോധന നടത്തണം. ശനിയാഴ്ച രാത്രി തന്നെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു. ഇവ 24 മണിക്കൂറും പ്രവർത്തിക്കും. ഉരുൾപൊട്ടൽ സാധ്യതയുള്ള ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകൾ, കടൽക്ഷോഭ സാധ്യതയുള്ള കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ താലൂക്കുകൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കും. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള മുന്നൊരുക്കം പൂർത്തിയാക്കണം. ജില്ലയിലെ 10 അഗ്നിരക്ഷ നിലയങ്ങളും സുസജ്ജമാണ്. ഉത്സവം നടക്കുന്ന കൊട്ടിയൂർ മേഖല സുരക്ഷിതമാണെന്ന് യോഗം വിലയിരുത്തി. ഓൺലൈൻ യോഗത്തിൽ എ.ഡി.എം കെ.കെ. ദിവാകരൻ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ---------- ജില്ലയിൽ ഇന്ന് റെഡ് അലർട്ട് ജില്ലയിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്ര മഴ കൊണ്ട് അർഥമാക്കുന്നത്. ചൊവ്വാഴ്ച യെല്ലോ അലർട്ടും 18, 19 തീയതികളിൽ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ------------ കൺട്രോൾ റൂമുകൾ തുറന്നു കണ്ണൂർ: ജില്ല കലക്ടറേറ്റിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. ഫോൺ നമ്പറുകൾ: കലക്ടറേറ്റ് 04972 700645, 9446682300, കണ്ണൂർ താലൂക്ക് 04972 704969, തലശ്ശേരി 0490 2343813, പയ്യന്നൂർ 04985 204460, ഇരിട്ടി 0490 2494910, തളിപ്പറമ്പ് 0460 2203142. ഇവ 24 മണിക്കൂറും പ്രവർത്തിക്കും. box പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ അതിശക്ത മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാവണം. ദുരന്തസാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം. കിറ്റ് തയാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story