ഇവിടുത്തെ കാറ്റാണ് കാറ്റ്... ഇടുക്കി കാണാൻ സഞ്ചാരികളുടെ തിരക്ക്
text_fieldsമൂന്നാറിലെ ഫ്ലവർ ഗാർഡനിൽനിന്നുള്ള കാഴ്ച
തൊടുപുഴ: മഞ്ഞും തണുപ്പും മഴക്കാല കാഴ്ചകളും ആസ്വദിക്കാന്‍ ജില്ലയിലേക്ക് സന്ദര്‍ശകരുടെ തിരക്ക്. അവധി ദിനങ്ങളിലാണ് സഞ്ചാരികൾ കൂടുതലായി എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് ജില്ല ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതും നീക്കിയതോടെ മൂന്നാറിലേക്ക് കൂടുതല്‍ പേര്‍ എത്തിത്തുടങ്ങി.
വാഗമണ്ണിലും വലിയ തോതിലാണ് സന്ദര്‍ശകരെത്തുന്നത്. രണ്ടു ദിവസങ്ങളായി വാഗമണ്‍, രാമക്കല്‍മേട് ടൂറിസം കേന്ദ്രങ്ങളില്‍ വലിയ തിരക്കനുഭവപ്പെടുന്നുണ്ട്. ഈ മാസം ഞായറാഴ്ച വരെ 78431 പേരാണ് ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള വിവിധ ടൂറിസം കേന്ദ്രങ്ങളിലെത്തിയത്. ഇതിൽ വാഗമൺ മൊട്ടക്കുന്നിൽ മാത്രം 27,383 പേരും സാഹസിക പാർക്കിൽ 17,870 പേരും സന്ദർശനം നടത്തി.
കഴിഞ്ഞ മാസവും ജില്ലയില്‍ വിനോദസഞ്ചാരികളുടെ തിരക്കായിരുന്നു. കഴിഞ്ഞ മാസം 2,34,673 പേരാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. ഇതില്‍ കൂടുതല്‍ പേരും സന്ദര്‍ശിച്ചത്. വാഗമണ്‍ ടൂറിസ്റ്റ് കേന്ദ്രമാണ്. മൊട്ടക്കുന്നില്‍ 68762 പേരും സാഹസിക പാര്‍ക്കില്‍ 51498 പേരും സന്ദര്‍ശിച്ചു. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ 55686 പേര്‍ സന്ദര്‍ശിച്ചു.
രാമക്കല്‍മേട്ടില്‍ എത്തിയത് 8512 സന്ദര്‍ശകരാണ്. പാഞ്ചാലിമേട്-17567, ഹില്‍വ്യു പാര്‍ക്ക് -7200, ആമപ്പാറ-2818, എസ്.എന്‍ പുരം-19318, അരുവിക്കുഴി-1911, ഇടുക്കി പാര്‍ക്ക് -632, മൂന്നാര്‍ പാര്‍ക്ക് -769 എന്നിങ്ങനെയാണ് മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയവരുടെ കണക്ക്. മഴയും മഞ്ഞും ചേര്‍ന്ന് ഒരുക്കുന്ന കുളിര്‍മ ആസ്വദിക്കാന്‍ ഈ മാസവും കൂടുതല്‍ പേര്‍ ജില്ലയിലേക്കെത്തുമെന്നാണ് ഡി.ടി.പി.സിയുടെയും ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

