ഓടയിൽ മണ്ണും ചളിയും അടിഞ്ഞുകൂടി; മലങ്കര ടൂറിസം കവാടത്തിന് മുന്നിൽ വെള്ളക്കെട്ട്
text_fieldsമലങ്കര ടൂറിസം ഹബ് കവാടത്തിന് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ട്
മുട്ടം: ഓടയിൽ മണ്ണും ചളിയും അടിഞ്ഞുകൂടിയതിനെ തുടർന്ന് മലങ്കര ടൂറിസം ഹബ്ബിലേക്കുള്ള പ്രവേശന കവാടത്തിന് മുന്നിലെ റോഡിൽ രൂക്ഷമായ വെള്ളക്കെട്ട്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ റോഡിന്റെ ഇരുവശത്തുനിന്നും ഒഴുകിയെത്തുന്ന വെള്ളം ഓടയിലൂടെ ഒഴുകിപ്പോകാൻ കഴിയാതെ റോഡിലേക്ക് കയറിയൊഴുകുകയാണ്. ഇതോടെ ഈ ഭാഗത്തെ വാഹനഗതാഗതം ഏറെ ദുഷ്കരമായിരിക്കുകയാണ്.
മലങ്കര ടൂറിസം കേന്ദ്രത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കും നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. വേഗത്തിൽ എത്തുന്ന വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ കടന്നുപോകുമ്പോൾ വെള്ളം ഉയർന്ന് വാഹനങ്ങളുടെ മുൻവശത്തെ ഗ്ലാസിലേക്ക് തെറിക്കുന്നതിനാൽ ഡ്രൈവർമാരുടെ കാഴ്ച നിമിഷനേരത്തേക്ക് മറയുന്ന സാഹചര്യമുണ്ട്. എതിർദിശയിൽ എത്തുന്ന വാഹനങ്ങൾക്കും ഇത് വലിയ അപകടഭീഷണിയാണ്.
ഓടയിൽ അടിഞ്ഞുകൂടിയ മണ്ണും ചളിയും മാലിന്യങ്ങളും കാരണം മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ കഴിയാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.
മഴ ശക്തമാകുമ്പോഴെല്ലാം ഇതേ സ്ഥലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവായതിനാൽ ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഓടയിൽ അടിഞ്ഞുകൂടിയ മണ്ണും ചളിയും അടിയന്തരമായി നീക്കം ചെയ്ത് ജല ഒഴുക്ക് പുനഃസ്ഥാപിക്കണമെന്നും റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

