കാട്ടാനകളുടെ ആക്രമണ ശ്രമം; തലനാരിഴക്ക് രക്ഷപ്പെട്ട് വിനോദസഞ്ചാരികൾ
text_fieldsശിവൻബന്തിയിലെത്തിയ കാട്ടാനകൾ വിനോദസഞ്ചാരികളെ ഓടിക്കുന്നു
മറയൂർ: കാന്തല്ലൂർ-കീഴാന്തൂർ ശിവൻബന്തിയിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാനകളുടെ ആക്രമണശ്രമം. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ സഞ്ചരിച്ചെത്തിയ മൂന്ന് കാട്ടാനകൾ ശിവൻബന്തിയിലെ ജനവാസമേഖലയിൽ എത്തിയതിനിടെയാണ് റോഡിലൂടെ നടന്നുപോവുകയായിരുന്ന തിരുച്ചിയിൽനിന്നെത്തിയ മൂന്ന് വിനോദസഞ്ചാരികൾക്ക് നേരെ ആക്രമിക്കാൻ ശ്രമിച്ചത്.
കാട്ടാനകൾ പാഞ്ഞടുത്തതോടെ ഭയന്നോടിയ വിനോദസഞ്ചാരികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അതിനിടെ സഞ്ചാരികൾ കാട്ടാനയുടെ ചിത്രമെടുക്കാൻ ശ്രമിച്ചത് പ്രകോപനത്തിനിടയാക്കിയതായും പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശിവൻബന്തി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. ചിന്നാർ വന്യജീവി സങ്കേതത്തിൽനിന്ന് കാട്ടാനകൾ ജനവാസമേഖലകളിലേക്ക് എത്തുന്നത് നാട്ടുകാരിലും വിനോദസഞ്ചാരികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മഴ കുറയുകയും ചിന്നാർ മേഖലയിലെ ജലസ്രോതസ്സുകൾ വറ്റിവരളുകയും ചെയ്തതോടെ ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് എത്തുന്ന സാഹചര്യമാണുള്ളത്.
കഴിഞ്ഞ മാസം മുതൽ കാട്ടാനശല്യം രൂക്ഷമായതോടെ ശിവൻബന്തി പ്രദേശത്ത് ജനങ്ങൾ ഭീതിയിലാണ്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉൾപ്പെടെ ഉറപ്പാക്കുന്നതിനായി വന്യമൃഗങ്ങളുടെ ജനവാസമേഖലയിലേക്കുള്ള സഞ്ചാരം നിയന്ത്രിക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

