സൈലന്റ് വാലി റോഡിൽ കടുവ; ആശങ്കയിൽ പ്രദേശവാസികൾ
text_fieldsഗൂഡാർവിള നെറ്റിക്കുടി ഡിവിഷനിൽ റോഡിലിറങ്ങിയ കടുവ (വിഡിയോ ദൃശ്യം)
തൊടുപുഴ: മൂന്നാർ സൈലന്റ് വാലി റോഡിൽ ഗൂഡാർവിള ഭാഗത്ത് കടുവയെ കണ്ടത് ആശങ്ക സൃഷ്ടിക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് കടുവയിറങ്ങിയത്. കടുവയെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുതന്നെയാണ് ഗൂഡാർവേല ഗവ. ഹൈസ്കൂൾ. അമ്പതോളം കുട്ടികളും അധ്യാപകരും ദിവസവും എത്തുന്ന സ്കൂളിന് സമീപം കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷയിൽ ആശങ്ക ശക്തമാകുകയാണ്.
അധ്യാപകർ കുടുംബത്തോടൊപ്പം സ്കൂൾ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. എന്നാൽ, സ്കൂളിന് ചുറ്റും ചുറ്റുമതിലോ മതിയായ സുരക്ഷാ സംവിധാനങ്ങളോ ഇല്ല. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷയിലാണ് ഇപ്പോൾ ആശങ്ക. ഗൂഡാർവിള നെറ്റിക്കുടി ഡിവിഷനിൽനിന്ന് സൈലന്‍റ്വാലിക്ക് പോകുന്ന റോഡിലാണ് കടുവ ഇറങ്ങിയത്. റോഡിലൂടെ നടക്കുന്ന കടുവ, വാഹനത്തിന്‍റെ ശബ്ദം കേട്ടതോടെ തേയിലത്തോട്ടത്തിലേക്ക് പോകുന്നതും പുറത്തുവന്ന വിഡിയോയിൽ കാണാം.
ഒരാഴ്ച മുമ്പ് കടുവ ഇറങ്ങി മേയാൻ വിട്ടിരുന്ന പശുവിനെ കടിച്ച് തിന്നിരുന്നു. ഗൂഡാർവേലയിൽ കടുവയെ കണ്ടതിന് പിന്നാലെ സമീപപ്രദേശങ്ങളിലും ആശങ്ക ശക്തമാണ്. സൈലന്റ് വാലി മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. തോട്ടം മേഖലയിൽ തുടർച്ചയായി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളും കുടുംബങ്ങളും കടുത്ത ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

