വണ്ടിപ്പെരിയാറിൽ പുലിയിറങ്ങി; വളർത്തുമൃഗങ്ങളെ കൊന്നു
text_fieldsവാളാർഡി കോളനിക്കു സമീപം പുലി പിടികൂടിയ ആടിന്റെ അവശിഷ്ടം
കുമളി: വണ്ടിപ്പെരിയാർ വാളാർഡി കോളനിയിൽ വളർത്തുമൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ ചത്തു. ആടുകളും നായുമാണ് ചത്തത്. ബുധനാഴ്ച വൈകീട്ട് തീറ്റക്കായി അഴിച്ചുവിട്ട 10 ആടുകളിൽ രണ്ടെണ്ണത്തിനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് പുലിയുടെ ആക്രമണത്തിൽ ചത്തതായി കണ്ടെത്തിയത്.
വണ്ടിപ്പെരിയാർ വാളാർഡി പട്ടികവർഗ കോളനിയിൽ തങ്കച്ചൻ കുഴിവേലിയുടെ ആടുകളെയാണ് പുലി കൊന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ അഴിച്ചുവിട്ട ആടുകളെ പിന്നീട് കാണാതാകുകയായിരുന്നു.
ദിവസവും വൈകീട്ട് 5.30ഓടെ ആടുകളെ അഴിച്ചുവിടുകയും ആറോടെ തിരികെ എത്തിച്ച് കൂട്ടിൽ അടക്കുകയുമാണ് പതിവ്. ബുധനാഴ്ച രാത്രി 10വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട്, രാവിലെ നടത്തിയ തിരച്ചിലിലാണ് ആടിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഉടമ വിവരം അറിയിച്ചതനുസരിച്ച് കുമളി ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ വനപാലകർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പുലിയുടെ ആക്രമണത്തിലാണ് ആടുകൾ ചത്തതെന്ന് സ്ഥിരീകരിച്ചു. മാസങ്ങളായി ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യമുള്ളതായും ആട്, നായ് തുടങ്ങിയ വളർത്തുമൃഗങ്ങളെ കൊല്ലുന്നതായും നാട്ടുകാർ പറഞ്ഞു. നാൽപതോളം കുടുംബങ്ങൾ അധിവസിക്കുന്ന മേഖലയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കെണിയൊരുക്കി പിടികൂടണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

