യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവം; പഴിചാരി പൊതുമരാമത്തും നഗരസഭയും
text_fieldsയുവാവ് അപകടത്തിൽപ്പെട്ട ഓടക്ക് ചുറ്റും പൊതുമരാമത്ത് അപകട മുന്നറിയിപ്പ് സ്ഥാപിച്ചപ്പോൾ
തൊടുപുഴ: മുതലക്കോടം മാവിന്‍ചുവട് ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് പാതയോരത്തെ ഓടയുടെ കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ നഗരസഭയെ പഴിചാരി പൊതുമരാമത്ത് വകുപ്പിന്‍റെ റിപ്പോർട്ട്. ഓട വൃത്തിയാക്കുന്നതിന്റെ ഭാഗമായ നഗരസഭ എടുത്ത മാറ്റിയ സ്ലാബുകള്‍ തിരികെ വയ്ക്കാത്തതും തകരാറുകള്‍ പരിഹരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ കത്ത് നഗരസഭ അവഗണിച്ചതുമാണ് അപകടത്തിനിടയാക്കിയതെന്നാണ് ആക്ഷേപം. അതേ സമയം വാസ്ത വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളുമാണ് പൊതുമരാമത്ത് അധികൃതർ പറയുന്നതെന്ന് നഗരസഭയും പ്രതികരിച്ചു.
തൊടുപുഴ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ചുമതല വഹിക്കുന്ന കരിമണ്ണൂര്‍ അസി.എന്‍ജിനീയര്‍ കാര്‍ത്തിഷ് കൃഷ്ണ നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയർക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് നഗരസഭയെ കുറ്റപ്പെടുത്തുന്നത്. തിങ്കളാഴ്ച രാത്രി 10.45 ന് ഉണ്ടായ അപകടത്തില്‍ മുതലക്കോടം കുന്നേല്‍ ജെയിസ് ബെന്നി (27)യാണ് മരിച്ചത്. വിദേശത്തേയ്ക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായുണ്ടായ അപകടം ജെയിസിന്റെ ജീവനെടുത്തത്. മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് നഗരസഭയുടെ നേതൃത്വത്തില്‍ സ്ലാബുകള്‍ എടുത്തു മാറ്റി ഓടകള്‍ വൃത്തിയാക്കിയത്.
ഈ പ്രവൃത്തി മൂലം ഓടയുടെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്നതിനാല്‍ സ്ലാബുകള്‍ പുന സ്ഥാപിക്കാന്‍ കഴിയാതെ വരികയും ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇത്തരം പ്രവൃത്തികള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് നഗരസഭ സെക്രട്ടറിക്ക് ഇ മെയില്‍ മുഖേന കത്തു നല്‍കിയത്. എന്നാല്‍ നഗരസഭ ഒരു തുടര്‍ നടപടികളും ഇക്കാര്യത്തില്‍ സ്വീകരിച്ചില്ലെന്നും റിപോർട്ടിൽ പറയുന്നു. അതേ സമയം കാലങ്ങളായി ഇവിടെ ഓട തുറന്ന് കിടക്കുകയായിരുന്നുവെന്നാണ് നഗരസഭ വിഭാഗം പറയുന്നത്. നഗര സഭ ഓട ശുചിയാക്കിയിരുന്നു. എന്നാൽ സ്ലാബ് മാറ്റുകയോ യാതൊന്നും ചെയ്തിട്ടില്ല.
വാർഡ് കൗൺസിലർ രേഖ മൂലം നഗരസഭക്ക് കത്ത് നൽകുയും അസി. എക്സിക്യൂട്ടീവ് എൻജിനീയറെ വിഷയം ധരിപ്പിച്ചിരുന്നതാണെന്നും നഗര സഭ വൈസ് ചെയർമാൻ കെ. ദീപക് പഞ്ഞു. കൂടാതെ ട്രാഫിക് റെഗുലേറ്റി കമ്മിറ്റി യോഗത്തിലും താലൂക്ക് വികസന സമിതിയിലും തുറന്ന് കിടക്കുന്ന ഓടയുടെ വിഷയം വരികയും പൊതുമരാമത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നതാണ്. മറിച്ചുള്ള ആക്ഷേപങ്ങൾ തെറ്റാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
ഓട നവീകരിച്ച് സ്ലാബുകള്‍ സ്ഥാപിക്കും -പൊതു മരാമത്ത്
തൊടുപുഴ: യുവാവിന്‍റെ മരണത്തിന് കാരണമായ ഓട നവീകരിച്ച് സ്ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ. ഇവിടെ വെള്ളം ഒഴുകിപ്പോകാനായി ഓട വീതി കൂട്ടി നിര്‍മിച്ച് കൂടുതല്‍ സ്ലാബുകള്‍ സ്ഥാപിച്ച് അപകട സാധ്യത ഒഴിവാക്കണം. വലിയ പൈപ്പുകൾ ഉള്ളതിനാൽ വാട്ടർ അതോറിറ്റി അധികൃതർ ബുധനാഴ്ച സ്ഥലം സന്ദൾശിച്ചു. അപകടം നടന്ന തൊടുപുഴ- ഉടുമ്പന്നൂര്‍ റോഡ് ഉള്‍പ്പെടെ 11 പാതകളില്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായ കരാര്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

