രാസലഹരിക്ക് പൂട്ടിടാൻ ഇനി സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ
text_fieldsതൊടുപുഴ: സംസ്ഥാനത്ത് രാസലഹരി ഉപയോഗമടക്കമുള്ള കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിന് തടയിടാൻ എക്സൈസ് വകുപ്പിന് കീഴിൽ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപവത്കരിക്കുന്നു. സിന്തറ്റിക് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ വിൽപനക്കും ഉപയോഗത്തിനും തടയിടുകയാണ് ഏജൻസിയുടെ ലക്ഷ്യം. ഇത്തരം മയക്കുമരുന്ന് കേസുകളെയും പ്രാദേശിക ലഹരി ഇടപാടുകളെയും നേരിടാൻ നിലവിലെ പരിശോധനകളും നടപടികളും അപ്രായോഗികമാണെന്ന നിരീക്ഷണത്തിലാണിത്.
പ്രത്യേക അന്വേഷണ ഏജൻസി എന്ന നിലയിലാണ് സ്റ്റേറ്റ് എൻ.സി.ബി പ്രവർത്തിക്കുക. എക്സൈസ് കമീഷണറായിരിക്കും മേധാവി. സംസ്ഥാനത്ത് രാസലഹരി ഉപയോഗവും വിൽപനയുമായി ബന്ധപ്പെട്ട് 2021ൽ 3922 കേസുകളായിരുന്നുവെങ്കിൽ 2025ൽ ഇത് 12568ലേക്ക് ഉയർന്നു. 2026 ജനുവരി മുതൽ ജൂൺ വരെ 5846 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ച് വർഷത്തിനിടെ മയക്കുമരുന്നിന്‍റെയും നിരോധിത ലഹരി പദാർഥങ്ങളുടെയും ശേഖരണവും വിതരണവുമായി ബന്ധപ്പെട്ട് 41946 എൻ.ഡി.പി.എസ് കേസുകളും 418403 കോട്പ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽനിന്ന് 17587 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. 33419 ഗ്രാം എം.ഡി.എം.എയും 65943 ഗ്രാം ഹഷീഷും പിടിച്ചെടുത്തു. ഓരോ വർഷവും കേസുകൾ ഇരട്ടിക്കുകയാണ്.
നേരത്തേ കഞ്ചാവ്, ഹെറോയിൻ തുടങ്ങിയ ലഹരി വസ്തുക്കളായിരുന്നു കൂടുതലെങ്കിൽ ഇന്ന് പൂർണമായും വിപണി ഭരിക്കുന്നത് രാസ പരീക്ഷണ ശാലകളിൽ നിർമിക്കുന്ന എം.ഡി.എം.എ, മെത്താംഫിറ്റമിൻ, എൽ.എസ്.ഡി തുടങ്ങിയ സിന്തറ്റിക് ഡ്രഗ്സുകളാണ്. ഇവ എളുപ്പത്തിൽ ഒളിച്ചുകടത്താൻ കഴിയുന്നതുകൊണ്ടുതന്നെ പിടിയിലാകുന്നവരുടെ എണ്ണവും കുറവാണ്. ഡിജിറ്റൽ ലോകത്താണ് ലഹരി ഇടപാടുകൾ ഭൂരിഭാഗവും നടക്കുന്നത്. ഡാർക്ക് വെബ് സൈറ്റുകൾ, അത്യാധുനിക ആശയവിനിമയ മാർഗങ്ങൾ, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ, വിദേശ-അന്തർ സംസ്ഥാന ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് കുറ്റകൃത്യങ്ങൾ കൂടുതലും നടക്കുന്നത്. ഇവയെ ഫലപ്രദമായി തടയിടാൻ നിലവിലെ രീതികൾ പര്യാപ്തമല്ലെന്നാണ് എക്സൈസിന്‍റെ നിരീക്ഷണം. വാങ്ങുന്നവരുടെയോ വിൽക്കുന്നവരുടെയോ വിവരങ്ങൾ കണ്ടെത്തുകപോലും പ്രയാസമാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ, പൊലീസ്, അയൽ സംസ്ഥാനങ്ങൾ എന്നിവയുമായി വിവരങ്ങൾ കൈമാറാൻ കഴിയുന്ന കേന്ദ്രമായും എൻ.സി.ബി പ്രവർത്തിക്കും. അന്വേഷണം മുതൽ കോടതി വിധി വരെയുള്ള ഘട്ടങ്ങളിൽ നിരീക്ഷണ ചുമതലയും ഇവർക്കായിരിക്കും.
സമൂഹ മാധ്യമങ്ങളുടെ നിരീക്ഷണം, സന്ദേശങ്ങൾ അയക്കുന്ന ആപ്ലിക്കേഷനുകൾ, ഓൺലൈൻ മാർക്കറ്റുകൾ മുതലായവയുടെ പരിശോധനയടക്കം ഏജൻസിയുടെ പരിധിയിൽ വരും. ഒപ്പം കോൾ ഡേറ്റാ റെക്കോഡുകൾ, ഓൺലൈൻ ഇടപാട് വിവരങ്ങൾ, ഐ.പി ലോഗുകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകളുടെ ശേഖരണവും നടത്തും. തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്‌സ് യൂനിറ്റിനുകീഴിൽ ഓപറേഷൻ വിങ്, ഇന്റലിജൻസ് വിങ്, റിസർച്ച് ആൻഡ് അനാലിസിസ് വിങ്, സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപറേഷൻസ് വിങ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാകും പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

