വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ പിടിയിൽ
text_fieldsഎസ്. ശരത്
തൊടുപുഴ: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയിൽ. കുവൈത്തിലേക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് ഒമ്പത് പേരിൽനിന്ന് 15,50,000 രൂപ തട്ടിയ കേസിൽ ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്. ശരത്താണ് (35) പിടിയിലായത്. 2024 മാർച്ചിലാണ് തട്ടിപ്പ് നടന്നത്.
കുവൈത്തിലേക്ക് വിസ നൽകാമെന്ന് പറഞ്ഞാണ് തൊടുപുഴ സ്വദേശികളായ ശരത് കുമാർ, അക്ഷയ് കുമാർ എന്നിവരെ ശരത് സമീപിക്കുന്നത്. ഇവരോട് പണം വാങ്ങിയ ശേഷം സുഹൃത്തുക്കൾക്കും വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം ആവശ്യപ്പെട്ടു. ശരത് കുമാറിന്റെയും അക്ഷയ് കുമാറിന്റെയും അക്കൗണ്ടിലേക്ക് സുഹൃത്തുക്കൾ പണം നൽകുകയും ചെയ്തു.
ഇവർ ഇത് ശരത്തിന് കൈമാറുകയുമായിരുന്നു. ഒരാളിൽനിന്ന് 1,30,000 രൂപ വീതാണ് തട്ടിയത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടർന്നാണ് തട്ടിപ്പ് മനസ്സിലായത്. നേരത്തേ അബൂദബിയിൽ ജോലി ചെയ്തിരുന്ന ശരത് പിന്നീട് നാട്ടിലെത്തിയതാണ്.
തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങിയെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ സി.ഐ മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.ഇ. നജീബ്, വി.സി. അജിലാൽ, സി.പി.ഒ താഹിർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

